തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെതിരെ സുപ്രീംകോടതി അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ രൂക്ഷ വിമര്‍ശനം. ഇന്നലെ നടന്ന കണ്‍സര്‍വേഷന്‍ കമ്മറ്റി മീറ്റിംഗിലാണ് എക്സിക്യുട്ടീവ് ഓഫീസറെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ചത്.
ക്ഷേത്രത്തിലെ മൂല വിഗ്രഹത്തില്‍നിന്ന് കടുംശര്ക്കരക്കൂട്ട് അടര്ന്നുവീണതില് നടക്കുന്ന പുനരുദ്ധാരണപ്രവര്ത്തികളില് വരുത്തുന്ന വീഴ്ചയ്ക്കെതിരെയാണ് കെ.എന്‍. സതീഷിനെ കണക്കറ്റ് ശകാരിച്ചത്. പണികള്‍ നടത്തുമ്പോള്‍പോലും കടുംശര്ക്കരക്കൂട്ട് ഇളകി വീഴുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ആ സംഘത്തെ മാറ്റാന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്ന് അമിക്കസ് ക്യൂറി ചോദിച്ചു. അടിയന്തിരമായി വിദഗദ്ധരെക്കൊണ്ട് പണികള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു.
നമ്മുടെ ശരീരംപോലെയാണ് ഭഗവാന് കടുംശര്ക്കരക്കൂട്ടെന്ന് മറക്കരുതെന്നും എക്സിക്യുട്ടവ് ഓഫീസറോട് പറഞ്ഞു. എക്സിക്യുട്ടീവ് ഓഫീസര്ക്കായില്ലെങ്കില് ശ്രീരംഗത്ത് നിന്ന് താന്‍ ആളെ വരുത്താമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥക്കുളങ്ങളുടെ ശോചനീയാവസ്ഥയിലും ഗോപാല്‍ സുബ്രഹ്മണ്യം എക്സിക്യുട്ടീവ് ഓഫീസറോട് ക്ഷുഭിതനായി. കുളങ്ങള്‍ ശുദ്ധമാണെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്തിനെന്നു ചോദിച്ച അമിക്കസ്ക്യൂറി അടിയന്തരമായി പദ്മതീര്ത്ഥക്കുളത്തിന്റെയും മിത്രാനന്ദപുരം കുളത്തിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണെമെന്നും നിര്‍ദ്ദേശം നല്കി.
രാവിലെ 8.30 ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പദ്മതീര്ത്ഥക്കരയിലെത്തിയ അദ്ദേഹം കുളത്തിന്റെ ശോചനീയാവസ്ഥയില്‍ വേദനയുണ്ടെന്ന് പറഞ്ഞു. ക്ഷേത്രത്തിലെത്തി കാണിക്ക അര്‍പ്പിക്കുന്നതിന് മുമ്പേ ഭരണസമിതി ചെയര്‍പേഴ്സണുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി. തുടര്‍ന്ന് തെക്കുവശത്തുള്ള ഗണപതിക്കുമുന്നില്‍ വിളക്ക് തെളിയിക്കാത്തതിനെതിരെ എക്സിക്യുട്ടീവ് ഓഫീസറോട് കയര്‍ത്തുസംസാരിച്ചു. നിലവിലെ ക്ഷേത്ര ദിനചര്യകളില്‍ കണ്ട അപാകതയില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. രാമനാമഠത്തില്‍ നടന്ന കണ്‍സര്‍വേഷന്‍ കമ്മറ്റി മീറ്റിംഗിന് ശേഷം അഡ്വ.ടി.കെ.അനന്തപദ്മനാഭന്റെ വീട്ടിലെത്തി ചര്‍ച്ചനടത്തി.
കോട്ടയ്ക്കത്തെ 22 റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ ഫാര്‍ക് ഭാരവാഹികളും ശ്രീപദ്മാനാഭസ്വാമി ക്ഷേത്ര ഭക്തജനസേവാ സമിതി ഭാരവാഹികളും അമിക്കസ്ക്യൂറിക്ക് പരാതി നല്കി. എക്സിക്യുട്ടീവ് ഓഫീസര്‍ ഭരണ സമിതിയോട് സഹകരിക്കുന്നില്ല, ഭരണ സമിതിയുടെ അധികാരങ്ങള്‍ എക്സിക്യുട്ടീവ് ഓഫീസര്‍ കയ്യടക്കുന്നു, ഭക്തജനങ്ങളോട് ക്ഷേത്ര ജീവനക്കാരും എക്സിക്യുട്ടീവ് ഓഫീസറും പ്രതികാരപരമായി പെരുമാറുന്നു തുടങ്ങിയ പരാതികളാണ് ഉന്നയിച്ചത്. ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മതിലകത്തിന് പുറത്തേക്ക് കൊണ്ടുപോകരുത്, സി നിലവറ തുറക്കാന്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
എക്സിക്യുട്ടീവ് ഓഫീസറെ കൂടാതെ അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ, ടി.കെ.അനന്തപദ്മനാഭന്, തിരുവാതിര തിരുനാള്‍ ലക്ഷ്മിഭായി, ക്ഷേത്ര സുരക്ഷാ തലവന്‍ ഡിസിപി തമ്പി എസ്.ദുര്‍ഗാദത്ത്, എം.വേലായുധന് നായര്‍ തുടങ്ങിയവര്‍ കണ്‍സര്‍വേഷന്‍ കമ്മറ്റി മീറ്റിംഗില്‍ പങ്കെടുത്തു. നിലവിലെ ക്ഷേത്ര എക്സിക്യൂട്ടീവ് ഭരണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയശേഷമാണ് ഗോപാല്‍ സുബ്രഹ്മണ്യം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: