തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ അഴിമതി വിരുദ്ധനെന്നും സത്യസന്ധനെന്നും വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ചതിനു പിറ്റേന്നുതന്നെ മകന് വി.എ. അരുണ്‍കുമാറിനെ അനധികൃത സ്വത്തുകേസില്നിന്നു കുറ്റവിമുക്തനാക്കിയെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്.ഇതിലൂടെ വിജിലന്‍സ് കൂട്ടിലടച്ച തത്ത തന്നെയാണെന്നു തെളിഞ്ഞിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വി.എസ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നപ്പോള്‍ ഒരു ഡസനിലധികം വിദേശയാത്രകള്‍ മകന് വി.എ. അരുണ്‍കുമാര്‍ നടത്തിയെന്ന ആക്ഷേപമാണ് വിജിലന്‍സ് അന്വേഷിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പരിധിയില്പ്പെടുത്തിയായിരുന്നു അന്വേഷണം. ഇതിനുള്ള പണത്തിന്റെ സ്രോതസ് എന്താണെന്ന വിജിലന്‍സിന്റെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്കാന് അരുണ്‍കുമാറിന് കഴിഞ്ഞിരുന്നില്ല.
അരുണ്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നു കണ്ടെത്തിയതായും വിജിലന്‍സ് കേസെടുക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ജേക്കബ് തോമസ് അഴിമതി വിരുദ്ധനാണെന്നും സത്യസന്ധനാണെന്നുമുള്ള വിഎസിന്റെ പുകഴ്ത്തല്‍ വന്നതിന്റെ പിറ്റേന്നുതന്നെ മകന് വി.എ. അരുണ്‍കുമാറിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ പ്രഖ്യാപനം വന്നു.
പ്രമുഖ ചൂതാട്ടകേന്ദ്രമായ മക്കാവു ദ്വീപിലേക്കുള്ള അരുണ്‍കുമാറിന്റെ യാത്രയും വിവാദ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവുമെല്ലാം വിവാദമാണ്. സുഹൃത്തുക്കള്‍ നല്കിയ പണം കൊണ്ടാണ് വിദേശയാത്രകള്‍ നടത്തിയതെന്ന അരുണ്‍കുമാറിന്റെ വിശദീകരണം വിജിലന്‍സ് അംഗീകരിച്ചിരിക്കുന്നു. വിഎസ് അധികാരസ്ഥാനത്തിരിക്കുമ്പോഴാണ് മകന് ഈ ആനുകൂല്യങ്ങളെല്ലാം ലഭിച്ചത്.
ഇത് അധികാരദുര്‍വിനിയോഗമാണെന്ന് ഏതൊരാള്‍ക്കും മനസിലാകും. സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ഇ.പി. ജയരാജന്റെ ബന്ധുനിയമനവും സംബന്ധിച്ചു നല്‍കിയിട്ടുള്ള പരാതികളിലും വിജിലന്‍സ് എന്തു നടപടി സ്വീകരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് അരുണ്‍കുമാറിനെതിരായ കേസിലൂടെ തെളിയുന്നത്.
ജേക്കബ്ബ് തോമസിന്റെ കത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്നല്കിയ കത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല. പനി ബാധിച്ച് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വിശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദ് ചെയ്തു. ജേക്കബ്ബ് തോമസ് ഓഫീസിലെത്തി ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്നുണ്ട്. കത്ത് ക്യാബിനറ്റില്‍ ചര്‍ച്ചയ്ക്ക് വന്നെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. വി.എസ്. അച്യൂതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ ജേക്കബ്ബ് തോമസിനോട് തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: