അനുകൂല സാഹചര്യങ്ങളെ മുതലെടുക്കുന്നതില്‍ മാത്രമല്ല; മറിച്ച്, സാഹചര്യങ്ങള്‍ തങ്ങള്ക്കനുകൂലമാക്കിയെടുക്കുന്നതിലാണ് മിടുക്കുവേണ്ടത്. ആ കഴിവ് വേണ്ടതിലധികം കൈമുതലായുള്ളവരാണ് യഥാര്‍ത്ഥ കോര്‍പ്പറേറ്റ്സ് – മുതലാളിത്തവര്‍ഗം. നിതാന്തജാഗ്രതയും, അനല്പമായ താല്പര്യവും, ദൃഢനിശ്ചയവും, വസ്തുതകളെ വ്യക്തതയോടെ കണ്ട്, വിലയിരുത്തി, ദീര്‍ഘവീക്ഷണത്തോടെയും, കരുതലോടെയും അനുയോജ്യമായ പദ്ധതികള്‍ കിറുകൃത്യതയോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയുമാണ് ഈ കഴിവ് അവര്‍ നേടുന്നത്.
തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അനുയോജ്യമായ പശ്ചാത്തലം ഒരുക്കിയെടുക്കുന്നതിന് ശക്തമായ നീക്കം മുതലാളിമാര്‍ നടത്തുമ്പോള്‍തന്നെ പ്രതികൂല സാഹചര്യങ്ങള്‍ ഉരുണ്ടുകൂടാന്‍ സാധ്യതയുള്ള തലങ്ങള്‍ ഏതെല്ലാമായിരിക്കുമെന്നും അവര്‍ വിഭാവനം ചെയ്ത്, അതിന് മറുമരുന്ന് മുന്‍കൂട്ടി നല്കി ഒതുക്കുന്നതിനും, വേണ്ടിവന്നാല്‍ ഏത് ഹീനമാര്ഗമവലംബിച്ചും പ്രതിരോധങ്ങളെ ഇല്ലായ്മചെയ്യുന്നതിനും മടിക്കാറുമില്ല.
സാമാന്യജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിനും, തങ്ങളുടെ നിലപാടുകള്‍ സ്വീകാര്യതവരുത്തുന്നതിനുമുള്ള സകല കുതന്ത്രങ്ങളും അതിനകം അവര്‍ പ്രയോഗിച്ച് കഴിഞ്ഞിരിക്കും. ജനനായകരെ മെരുക്കി ഒതുക്കുന്നതോടെ, ജനബോധവല്‍ക്കരണ പ്രക്രിയയുടെ കടയ്ക്കലും അവര്‍ കത്തിവെച്ചിരിക്കും. പിന്നെ ആര് എന്ത് പറഞ്ഞാലും ജന മനസ്സുകളില്‍ ചലനമുണ്ടാക്കാത്തവിധം, ജനത്തിനെ നിസ്സംഗരാക്കുന്നതിലും കോര്‍പ്പറേറ്റ്സ് വിജയിക്കുന്നു.
ലോക സമ്പദ്വ്യവസ്ഥയ്ക്ക് പ്രചോദനമേകുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായത് ‘മാര്‍ക്കറ്റ്’- കമ്പോളം ആണ്. കച്ചവടം വിജയിക്കണമെങ്കില്‍ സാധനസാമഗ്രികള്‍ മാത്രംപോര. വില്പനക്കാര് എത്രമിടുക്കരാണെങ്കിലും കച്ചവടം പച്ചപിടിക്കണമെങ്കില്‍, വാങ്ങാന്‍ ആളുകള്‍ ഉണ്ടാകണം. ആളുകളെ കൂടുതല്‍ ആകര്‍ഷിക്കണമെങ്കില്‍ അതിനനുസരണമായ തന്ത്രങ്ങള്‍ മെനയണം.
പട്ടികളെ കൊല്ലുന്നത് തടയുക – മൃഗസ്നേഹം പ്രോത്സാഹിപ്പിക്കുക. ‘കുടുംബാസൂത്രണം’ ഒഴിവാക്കി, പട്ടികളുടെ പ്രജനനം ഒരു നിയന്ത്രണവുമില്ലാതെ പരമാവധി വര്‍ദ്ധിപ്പിക്കുക. അവയുടെ ജീവിതം സുഖസുഭിക്ഷമാക്കാന് വഴിനീളെ ‘ആഹാരാവശിഷ്ടങ്ങള്‍’ കുന്നുകൂടാന്‍ അനുയോജ്യമായ ‘യൂസ് അന്റ് ത്രോ എവേ’ സംസ്ക്കാരം ഊട്ടി ഉറപ്പിക്കുക. എല്ലാം മുറപോലെ ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ ലോബികള്‍ക്ക് ജനാധിപത്യസര്ക്കാര് എന്നവകാശപ്പെടുന്ന ഭരണസംവിധാനം സൂക്ഷ്മമായും, പൂര്‍ണ്ണമായും പിന്തുണനല്കുന്നു! നിയമാനുസൃതം തന്നെ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാകുന്ന ചുറ്റുപാടും സൃഷ്ടിച്ചതിലൂടെ രാജ്യത്തേയും ജനങ്ങളുടെ ആരോഗ്യത്തേയും ഇട്ട് അമ്മാനമാടാന്‍ കുത്തകകള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്ന സ്ഥിതിയാണിന്ന്.
പട്ടികടിമൂലംമാത്രം വര്‍ഷാവര്‍ഷം 20,000-ല്‍പരം മനുഷ്യര്‍ ഭാരതത്തില്‍ മരിക്കുന്നുണ്ട്. ലക്ഷങ്ങള്‍ പേവിഷബാധയേറ്റ് കഠിനദുരിതങ്ങളും അനുഭവിക്കുന്നു. മറ്റുചിലര്‍ തുടര്ചികിത്സയിലുമാണ്. ഇവര്‍ക്കെല്ലാം സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക്, നഷ്ടപരിഹാരം വ്യക്തിപരമായി നല്‍കാനും സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. ആ നഷ്ടപരിഹാരതുകയാകട്ടെ, യാതൊരു കാരണവശാലും, എംപി ഫണ്ടില്‍നിന്നോ, രാജ്യത്തിന്റെ ഖജനാവില്‍നിന്നും വ്യത്യസ്തനിലയില്‍ നല്കുന്ന വേതനങ്ങളില്‍ നിന്നോ ആകരുത്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരത്തിയ കണക്കുകള്‍ പ്രകാരമാണെങ്കില്‍ വര്‍ഷത്തില്‍ 8,000-ല്‍പരം കോടി രൂപയുടെ വാക്സിനാണ് ഭാരതത്തില്‍ വിറ്റഴിക്കുന്നത്. മാത്രമല്ല, മൃഗസ്നേഹികളുടെ പക്ഷത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങി, പട്ടികളെ കൊല്ലുന്നതിനുപകരം, അവയുടെ പ്രജനനശേഷി തടയാന്‍ ‘അനിമല്‍ ബെര്‍ത്ത് കണ്ട്രോള് പട്ടികളില്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനും വേണ്ടിവരുന്ന മരുന്നുകളും മറ്റും വേറൊരുതരത്തില്‍ വന്വരുമാനമാര്ഗം മരുന്നുലോബികള്‍ക്ക് പ്രധാനം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: