ബാഗ്ദാദ്: ഇറാഖി സൈന്യവും സഖ്യസേനയും മൊസൂളിലേക്ക് മുന്നേറുമ്പോള്‍ തിരിച്ചടിക്കാന്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പുതിയ അടവുകള്‍ മെനയുന്നു. ഇതിന്റെ ഭാഗമായി ഭീകരര്‍ കിര്‍കുക്ക് നഗരത്തില്‍ ആക്രമണം അഴിച്ചുവിട്ടു.
ഇവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളും കെട്ടിടങ്ങളും ആക്രമിച്ച അവര്‍ രണ്ടിടങ്ങളില്‍ ചാവേറാക്രമണങ്ങളും നടത്തി. പോലീസ് സ്റ്റേഷനും ഒരു പവര്‍ സ്റ്റേഷനുമാണ് ആക്രമിച്ചത്. മൂന്ന് ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് നാട്ടുകാരും മൂന്ന് ഇറാനി തൊഴിലാളികളും ആറു ഭീകരരും അടക്കം ഇരുപതോളം പേര് കൊല്ലപ്പെട്ടു. കിര്‍കുക്ക് ടൗണ്‍ ഹാളും ഒരു ഹോട്ടലും അവര്‍ പിടിച്ചു.എന്നാല്‍ സ്ഥിതി നിയന്ത്രാധീനമാണെന്ന് അധികൃതര്‍ പറഞ്ഞു. മൊസൂളില്‍ നിന്ന് 170 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറുള്ള നഗരമാണ് കിര്‍കുക്ക്.
അതിനിടെ മൊസൂളിന് തെക്കുള്ള ഒരു രാസവസ്തു ഫാക്ടറിക്ക് അവര്‍ തീയിട്ടു. മൊസൂളില്‍ നിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്. ജനങ്ങള്‍ കുറഞ്ഞുതുടങ്ങി. സൈന്യത്തിനെതിരെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയാണ്. കുറഞ്ഞത് ഒന്‍പത് കാര്‍ ബോംബ്, ട്രക്ക് ബോംബ് ആക്രമണങ്ങളാണ് ഭീകരര്‍ അഴിച്ചുവിട്ടത്.
മൊസൂളിലേക്കുള്ള വഴിയിലെ നഗരമായ ബാഷിഖ ഭീകരരുടെ കൈവശം തന്നെയാണ്. അവിടെ ഭീകരരും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ഈ നഗരം മോചിപ്പിച്ചാലേ സൈന്യത്തിന്റെ മൊസൂള്‍ നീക്കം സാധ്യമാകൂ. ഇവിടെ നിന്ന് മൊസൂളിലേക്ക് പത്തു കിലോമീറ്ററേയുള്ളു. അതിനിടെ വടക്കന്‍ ഇറാഖില്‍ വഴിയോരത്ത് പാകിയിരുന്ന ബോംബ് പൊട്ടി പരിക്കേറ്റ അമേരിക്കന്‍ സൈനികന് മരിച്ചു.
കുഴിബോംബുകളും കെണികളും
ഐഎസ് തലസ്ഥാനമായി പ്രഖ്യാപിച്ച ഇറാഖിലെ മൊസൂളിനടുത്താണ് സഖ്യസേന. ഐഎസിന്റെ അവസാന കോട്ട. തല്‍ അഫാര്‍ പിടിച്ചാല്‍, ഭീകരര്‍ സിറിയയിലേക്കു കടക്കുന്നത് തടയാം. എന്നാല്‍, ഷിയാ-സുന്നി തര്‍ക്കം ഇതിനിടയിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: