കൊളത്തൂര്‍: പ്രമുഖ ആദ്ധ്യാത്മിക ആചാര്യനും ഗ്രാമോദ്ധാരകനുമായിരുന്ന സ്വാമി ഗുരുവരാനന്ദയുടെ ശില്പം കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അനാച്ഛാദനം നിര്‍വ്വഹിച്ചു.
1974-77 ല്‍ സ്കൂളിലെ പ്രഥമ ബാച്ചിലുള്‍പ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഗുരു ദക്ഷിണ ആയാണ് പ്രതിമ നിര്‍മ്മിച്ചത്. നാടിന്റെ വികസന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സ്വാമി ഗുരുവരാനന്ദയുടെ ഇടപെടലിലൂടെയാണ് മറ്റ് സ്ഥാനപങ്ങള്ക്കൊപ്പം ഹൈസ്കൂളും അക്കാലത്ത് യാഥാര്‍ത്ഥ്യമായത്. നാട്ടുകാരുടെ സഹകരണത്തോടെ വിലയ്ക്ക് വാങ്ങിയ സ്ഥലവും നിര്‍മ്മിച്ച കെട്ടിടവും സര്‍ക്കാറിനു വിട്ടു നല്‍കുകയായിരുന്നു.
സ്കൂള്‍ തുടങ്ങി നാല്‍പ്പത് വര്‍ഷം പിന്നിട്ട ശേഷമാണ് സ്ഥാപകന്‍ അര്‍ഹമായ പരിഗണന ലഭിച്ചത്. അതുവരെ സ്കൂളിന് സ്വാമിയുടെ പേരിടണമെന്ന ആവശ്യം സംസ്ഥാനം മാറി മാറി ഭരിച്ചവര്‍ പരിഗണിക്കാതെ പോവുകയായിരുന്നു.
ഒരു ഘട്ടത്തില്‍ പുനര്‍ നാമകരണം പരിഗണിക്കേണ്ടെന്നുവരെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. ത്രിതല പഞ്ചായത്തുകളും നിരവധി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു.
ഗുരുവരാന്ദ പീസ് ഫൗണ്ടേഷന് സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി നടത്തിയ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുമ്പാണ് സ്കൂള്‍ സ്വാമിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കര്‍മ്മ യോഗിയായ ഗുരുവരാനന്ദ സ്വാമി സാമൂഹിക പരിഷ്കര്‍ത്താവ് കൂടിയായിരുന്നു. ആശുപത്രി, സ്കൂള്‍, റോഡുകള്‍, വൈദ്യൂതി, ടെലഫോണ്‍, ബസ് സര്‍വ്വീസ്, സ്ത്രീ ശാക്തീകരണം, ഖാദീ കേന്ദ്രം തുടങ്ങി നാടിന്റെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പരിശ്രമിച്ച സ്വാമി കലാ- സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: