താന്‍ മുതലാളിക്കുവേണ്ടിയോ, സ്ഥാപനത്തിനുവേണ്ടിയോ, പണിയെടുക്കുന്നു എന്നു ചിന്തിക്കാതെ, ഈശ്വരസേവ ചെയ്യുന്നു എന്ന ഭാവനയോടെ വേണം ജോലി ചെയ്യുവാന്‍. അപ്പോള്‍ പിന്നീട് തൊഴില്‍ ചെയ്യുന്നത് സമയംനോക്കിയോ, ശമ്പളത്തിനുവേണ്ടി മാത്രമോ ആയിരിക്കില്ല.
ജോലിയില്‍ ആത്മാര്‍ത്ഥതതയും ശ്രദ്ധയും ഉണ്ടാവുകയും ചെയ്യും. ചെയ്യുന്ന ജോലിയില്‍ പൂര്ണശ്രദ്ധയാണ് ഒരു സാധകന് വേണ്ട ആദ്യത്തെ ഗുണം.
നമുക്ക് നിയമപ്രകാരം ചെയ്യേണ്ട ജോലി കഴിഞ്ഞ്, അല്പം കൂടുതല്‍ ചെയ്യാന്‍ നാം തയ്യാറാകണം. അധികമായി ചെയ്യുന്ന, പ്രതിഫലേച്ഛയില്ലാത്ത ആ ജോലിയേ, നിസ്വാര്ത്ഥസേവനമാകുന്നുള്ളൂ.
മക്കളേ, നമ്മള് തൊഴില്‍ ചെയ്യുന്ന സ്ഥലത്ത്, ഇഷ്ടമൂര്‍ത്തിയുടെ-ഗുരുവിന്റെ-ചിത്രം എപ്പോഴും കാണത്തക്കവിധം വയ്ക്കുന്നത് ഈശ്വരസ്മരണ നിലനിര്‍ത്താന്‍ സഹായിക്കും. ഇതില്‍ നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ല. നമ്മുടെ പ്രവൃത്തി മറ്റുള്ളവര്‍ക്കും മാതൃകയാവാം.
ഞാന്‍ വലിയ ആളാണ്; ഉന്നതപദവിയിലിരിക്കുന്നവനാണ്; ഞാനങ്ങനെ ക്ഷേത്രത്തില്‍ പോയി തിക്കിത്തിരക്കിതൊഴും? ഞാനെന്തിന് ഭഗവാന്റെ പടത്തിന് മുന്നില്‍ തൊഴണം? അത് മോശമല്ലേ? എന്ന ചിന്ത അഹങ്കാരത്തില്‍ നിന്നുണ്ടാകുന്നതാണ്. എപ്പോഴും, എവിടെയും, ഈശ്വരനാമം ഉച്ചരിക്കാനും ഈശ്വരനെയും ഗുരുവിനെയും വണങ്ങാനും സന്നദ്ധരാകണം. നമുക്ക് മനുഷ്യരുടെ സര്‍ട്ടിഫിക്കറ്റുകൊണ്ട് ഒരു പ്രയോജനവുമില്ല.
ഈശ്വരന്റെ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. കലവറക്കാരനെ കൂട്ടുപിടിച്ചാല്‍ ഒരു മത്തങ്ങ കിട്ടിയെന്നു വരും. എന്നാല്‍ രാജാവുമായി ബന്ധം സ്ഥാപിച്ചാല്‍, ചിലപ്പോള്‍ ഖജനാവു മുഴുവന്‍ സ്വന്തമായിക്കിട്ടും. നിരന്തരമായ ശ്രമം ഉണ്ടെങ്കില്‍, ഏതുജോലി ചെയ്യുമ്പോഴും മനസ്സില്‍ മന്ത്രം ജപിക്കുവാന്‍ സാധിക്കും. ഈശ്വരസ്മരണയോടു കൂടിയ കര്‍മം മാത്രമേ കര്മയോഗമാകുന്നുള്ളൂ. ഭഗവാനുവേണ്ടി എന്നു ഭാവിച്ചു ചെയ്യുന്ന കര്‍മം നമ്മെ ബന്ധിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: