എരുമേലി: ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. എരുമേലിയില്‍ ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ കീര്‍ത്തിയും പൗരാണികതയും ചരിത്രവും വിശ്വാസവുമെല്ലാം തകര്‍ക്കാന്‍ ശ്രമം നടന്നു കൊണ്ടിരിക്കെ ഇതിനെ തടയാന്‍ ഹൈന്ദവ വിശ്വാസികളായ അയ്യപ്പന്മാര് രംഗത്തുവരണം. ശബരിമലയിലെ ഏതു പ്രശ്നവും ആരുമായും ചര്‍ച്ച ചെയ്യാനും, സഹകരിക്കാനും ദേവസ്വം ബോര്‍ഡ് തയ്യാറാണ്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളെ കൂട്ടായി നേരിടാന്‍ സമയം വന്നിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം ഒരിക്കലും തടഞ്ഞിട്ടില്ല.
നൈഷ്ഠിക ബ്രഹ്മചാരിയും, തപസ്വിയുമായ അയ്യപ്പസ്വാമിയുടെ ക്ഷേത്രത്തില്‍ താന്ത്രിക വിധി പ്രകാരം നടത്തുന്ന നിഷ്ഠയുടെ ഭാഗമായി മാത്രമാണ് സ്ത്രീകള്‍ക്ക് നിയന്ത്രണമുള്ളത്. പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് ശബരിമലയില്‍ നിയന്ത്രണമുള്ളതെന്നും മറ്റ് പ്രായത്തിലുള്ളവര്‍ ഇപ്പോഴും ദര്‍ശനത്തിനായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ഏഴിന് സുപ്രീം കോടതി ശബരിമല കേസ് വീണ്ടും പരിഗണിക്കുകയാണ്. മൂന്നംഗ ബഞ്ചില്‍ നിന്നു ഭരണഘടനാ ബഞ്ചിലേക്ക് കേസ് മാറ്റാനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്.
കേസില്‍ അനുകൂലമായ വിധി ഉണ്ടാകാന്‍ കേസുകളില്‍ വിജയിക്കാനായി ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ചെറുവള്ളി ക്ഷേത്രത്തിലെ ‘ജഡ്ജി അമ്മാവന്’ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പൂജയും, ശബരിമലയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ പൂജയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നതിനെതിരെ ചിലര്‍ തന്നേയും പ്രതിക്കൂട്ടിലാക്കുന്ന പരാതികള്‍ പറയുന്നു. താന്‍ തികഞ്ഞ ആര്‍ജ്ജവത്തോടെ അന്നും പറഞ്ഞു, ഇന്നും പറയുന്നു, സൂര്യനമസ്ക്കാരം ചെയ്യുന്ന ഹിന്ദു വിശ്വാസികളുടെ ഒരു സംഘടനയാണ് ആര് എസ്എസ്. ഇങ്ങനെ പറയുന്നതു കൊണ്ട് തനിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റു സ്ഥാനവും ചില സൗകര്യങ്ങളും മാത്രമാണ് നഷ്ടപ്പെടുകയെന്നും എന്നാല്‍ അയ്യപ്പഭക്തനായി നില നില്‍ക്കുമെന്നും പ്രയാര്‍ പറഞ്ഞു.
ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് കെ.ജി ജയന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജന.സെക്രട്ടറി ഈറോഡ് എന്‍. രാജന്, സംസ്ഥാന സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, മറ്റ് നേതാക്കളായ എം.കെ. അരവിന്ദാക്ഷന്, മന്മഥന് നായര്‍, എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: