പാലാ: ആണ്ടൂര്‍ ഇരുമുഖം ഭാഗത്തെ അനധികൃത മണ്ണെടുക്കല്‍ തടഞ്ഞതുമൂലമാണ് പാലാ റിംഗ് റോഡിന്റെ കടപ്പാട്ടൂര്‍ ഭാഗത്തെ നിര്‍മ്മാണം നിലച്ചതെന്ന ആക്ഷേപം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബിഎംഎസ് നേതാക്കള്‍ പറഞ്ഞു.
കുടിവെള്ള ക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഇരുമുഖം പാലയ്ക്കാട്ടുമല ഭാഗം. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ രണ്ടര ഏക്കറോളം വരുന്ന കുന്ന് ഇടിച്ച്് നിരത്താന്‍ തുടങ്ങിയപ്പോഴാണ് ബിഎംഎസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഖനനം നിര്‍ത്തിവപ്പിച്ചത്. തുടര്‍ന്ന് എഡിഎമ്മിന്റെ നേതൃത്വത്തില്‍ റവന്യു, പോലീസ് അധികാരികള്‍ സ്ഥലത്തെത്തി ടോറസുകളും ഹിറ്റാച്ചിയും പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, റവന്യു അധികാരികള്‍ക്കും, ജില്ലാ കളക്ടര്‍, ജിയോളി വകുപ്പ് എന്നിവര്‍ക്ക്് പരാതി നല്കി. പരിസരത്തെ മുപ്പതോളം കുടുംബങ്ങളെ ബാധിക്കുന്ന രീതിയിലുള്ള ഖനനമാണ് നടന്നിരുന്നത്.
തൊടുപുഴ-പാലാ-പൊന്‍കുന്നം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അധികം വന്നിട്ടുള്ള ആയിരക്കണക്കിനു ലോഡ് മണ്ണ് വിലകുറച്ച് ലഭ്യമാണെന്നിരക്കെ ഇത്തരം പരിസ്ഥിതി പ്രശ്നമുള്ള സ്ഥലങ്ങളില്‍ നിന്നും മണ്ണെടുപ്പു നടത്തണെന്ന് കരാറുകാരന് വാശിപിടിക്കുന്നത് ദുരൂഹമാണ്. കഴിഞ്ഞ എട്ടുമാസമായി റോഡുപണിക്കുവേണ്ടി യാതൊരു പ്രവര്‍ത്തനവും നടത്താതെ കരാര്‍ കാലാവധി അവസാനിക്കുന്ന സമയത്ത് ഇത്തരം അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് സംശയകരമാണ്.
റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയില്ല. വികസന വിരോധമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ബിഎംഎസ് കൂട്ടുനില്‍ക്കില്ലെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി റ്റി.എം. നളിനാക്ഷന്, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഹരികുമാര്‍, ഉഴവൂര്‍ മേഖല സെക്രട്ടറി എ.എന്‍ ബാബു, മേഖല പ്രസിഡന്റ് റ്റി.സി. രാധാകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: