പൊന്‍കുന്നം: പൊന്‍കുന്നം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി 25ന് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പൊന്‍കുന്നം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് വര്‍ഷങ്ങളായി ശോച്യാവസ്ഥയിലാണ്. കൊല്ലം-തേനി ദേശീയപാതയും പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയും സംഗമിക്കുന്ന പൊന്‍കുന്നം ബസ്സ്റ്റാന്റില് ആയിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള സൗകര്യമോ വൃത്തിയോ ഇല്ലാത്ത കംഫര്‍ട്ട് സ്റ്റേഷനില്‍ നിരവധി തവണ ടാങ്ക് പൊട്ടുകയും പൈപ്പുകള്‍ പൊട്ടി ഒലിച്ച് പരിസരമലിനീകരണം ഉണ്ടാകുകയും ചെയ്തിരുന്നു. അപ്പോഴുണ്ടാകുന്ന ജനകീയ പ്രതിഷേധത്തെ മറികടക്കാന്‍ താത്ക്കാലികമായി നീക്കുപോക്കുകള്‍ ഉണ്ടാക്കി പഞ്ചായത്ത് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
കംഫര്‍ട്ട് സ്റ്റേഷന് വിഷയത്തില്‍ രണ്ട് തവണ ശക്തമായ നിര്‍ദ്ദേശവും താക്കീതും ലീഗല്‍ കോടതി പഞ്ചായത്തിന് നല്‍കിയിരുന്നു. മുമ്പ് ആരോഗ്യവകുപ്പും പോലീസും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി പലസമയങ്ങളിലും കംഫര്‍ട്ട് സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.
അടിസ്ഥാന സൗകര്യവും ശുചിത്വവുമുള്ള കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിച്ചുകൊണ്ട് ഈ പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് ബിജെപി മൂന്നാം ഘട്ടസമരം ആരംഭിക്കും. 25ന് ചിറക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് മാര്‍ച്ച് ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ട്രഷര്‍ കെ.ജി. കണ്ണന്, ചിറക്കടവ് നോര്‍ത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍, ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, സൗത്ത് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ.സി. ഹരിചന്ദ്രലാല്‍, യുവമോര്‍ച്ച സൗത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ജി. ഗോപുകൃഷ്ണന്, മണ്ഡലം സെക്രട്ടറി പി.ആര്. ഗോപന്, ഗോപി പാറാംന്തോട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: