തിരുവനന്തപുരം: കരസേന റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ സജീവമാണെന്നും അവരെ ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കരുതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (റിക്രൂട്ടിംഗ്) ബ്രിഗേഡിയര്‍ പി.എസ്. ബജ്വ. അതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതെല്ലാം പോലീസിന് കൈമാറി.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ സഹായവാഗ്ദാനങ്ങളില്‍ പെട്ട് വഞ്ചിതരാകാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. അദ്ദേഹം പറഞ്ഞു. കേരള-കര്‍ണാടക, ലക്ഷദ്വീപ്, മാഹി മേഖലകളുടെ ചുമതലയാണ് പി.എസ്. ബജ്വ വഹിക്കുന്നത്.
ജില്ലാ ഭരണകൂടമാണ് റാലിക്കു വേണ്ട സൗകര്യങ്ങളൊരുക്കേണ്ടത്. എല്ലായ്പ്പോഴും ആവശ്യങ്ങള്‍ സൈന്യം അവരെ മുന്‍കൂട്ടി അറിയിക്കും. എന്നാല്‍ കഴിഞ്ഞ തവണ ചില ഒരുക്കങ്ങളില്‍ വീഴ്ചയുണ്ടായി. കളക്ടര്‍ക്കും ചീഫ്സെക്രട്ടറിക്കും ഇതു സംബന്ധിച്ച പരാതി സൈന്യം നല്‍കിയിട്ടുണ്ട്.
ഭാവിയില്‍ പരാതികളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. പണം വാങ്ങി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന കേസും അന്വേഷിക്കേണ്ടത് സംസ്ഥാന പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലുള്ള യുവാക്കള്‍ക്കായി വിവിധ സൈനിക തസ്തികകളിലേക്ക് പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലി വന്‍ വിജയമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 25,000 ഉദ്യോഗാര്‍ഥികളില്‍ ഏകദേശം 17000-ാളം പേര് റാലിയില്‍ പങ്കെടുത്തു. അതില്‍ 2000 പേരെ കരസേനയിലേക്ക് പ്രൊവിഷണലായി തിരഞ്ഞെടുത്തു.
സോള്‍ജിയര്‍ ജനറല്‍ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്സ്മെന്‍, സോള്‍ജിയര്‍ ടെക്നിക്കല്‍ (നഴ്സിങ് അസിസ്റ്റന്റ്) എന്നീ തസ്തികകളിലേക്കാണ് റാലി നടത്തിയത്.
തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംങ്ങ് ഡയറക്ടര്‍ കേണല്‍ പി.ആര്.രവികുമാര്‍, കോഴിക്കോട് റിക്രൂട്ടിംങ്ങ് ഡയറക്ടര്‍ കേണല്‍ എച.എസ് ചൗഹാന്, കേണല്‍ ജയ്ദീപ് ശര്‍മ്മ (ബംഗളൂര്), കേണല്‍ പി.പി.പെത്കര് (മംഗളുര്), കേണല്‍ എസ്.സെന്‍ഗോല്‍ (ബെല്‍ഗാം) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ആഗസ്റ്റില്‍ ആരംഭിച്ച റാലി നടപടികള്‍ 24 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: