തിരുവനന്തപുരം: ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന, പതിനായിരക്കണക്കിന് പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്ന വ്യാജ ലോട്ടറികള്‍ സിപിഎം ഒത്താശയോടെ സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും കേരളത്തില്‍ വ്യാപകമാക്കുകയാണെന്ന് ബിജെപി. വ്യാജ ലോട്ടറിയുടെ വ്യാപനം തടയാന്‍ അടിയന്തര നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു.
വ്യാജലോട്ടറി മാഫിയ വന്‍ ശൃംഖലയാണ്. കേരളാ ലോട്ടറിയുമായി ബന്ധപ്പെട്ടാണ് വ്യാജ ലോട്ടറിയുടേയും വില്‍പ്പന. 35,000 അംഗീകൃത ഏജന്റുമാരും 100,000 ചെറുകിട വില്പനക്കാരുമായി അനേകായിരം പാവപ്പെട്ടവരും വികലാംഗരും മറ്റുമാണ് കേരളത്തില്‍ ലോട്ടറിയയെ ആശ്രയിച്ചു ജീവിക്കുന്നത്.
ഓണ്‍ലൈന്‍ ലോട്ടറിയും അന്യസംസ്ഥാന ലോട്ടറിയും സജീവമായിരുന്ന 2006-2007ല്‍ 236.26 കോടി മാത്രമാണ് ലോട്ടറിയിലൂടെ സംസ്ഥാനത്തിന് ലഭിച്ചിരുന്ന വരുമാനം. ഇവ നിരോധിച്ചശേഷം 2013-14ല്‍ ലോട്ടറിയിലൂടെയുള്ള കേരളത്തിന്റെ വരുമാനം 3793.72 കോടിയായി. ഇക്കാലയളവില്‍ 36 കോടിയായിരുന്ന ലാഭം 788.42 കോടിയായാണ് ഉയര്‍ന്നത്.
വ്യാജ ലോട്ടറി കച്ചവടത്തിനു പിന്നില്‍ മാര്‍ട്ടിന്റെ സംഘമാണ്. സിപിഎമ്മും സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധം പുറത്തുവന്നതാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറിയുടെ നറുക്കെടുപ്പ് തത്സമയം കാണിച്ചിരുന്ന ഏക മലയാള ചാനല്‍ കൈരളി ടിവിയും ആയിരുന്നു.
മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറ്റസുഹൃത്തും ലാവലിന്‍ കേസില്‍ പിണറായിക്കു വേണ്ടി ഹാജരായ ആളുമായ എം.കെ. ദാമോദരനായിരുന്നു. സിപിഎമ്മുമായി ബന്ധമുള്ള കണ്ണൂരിലെ ഒരു ലോട്ടറി ഏജന്‍സിയുമായി ചേര്‍ന്നാണ് സാന്റിയാഗോ മാര്ട്ടിന് വ്യാജലോട്ടറി വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: