കാലടി: സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ താലൂക്ക്, പഞ്ചായത്ത്, വില്ലേജ്, റേഷന്‍കടകള്‍ വഴിപ്രസിദ്ധീകരിച്ചിരിക്കുന്ന ബിപിഎല്‍ ലിസ്റ്റില്‍ വ്യാപകമായി ക്രമക്കേട് എന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. ജോര്‍ജ്ജ് മുഖ്യമന്ത്രിക്കും, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്കും നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍ സപ്ലൈ വകുപ്പും സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റും 2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുതിയതായി റേഷന്‍കാര്‍ഡിന്റെ അപേക്ഷയും പരിശോധിച്ചാണ് ഇപ്പോഴത്തെ ബിപിഎല്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാ അര്‍ഹതപ്പെട്ട പലരും ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഗവണ്മെന്റ് സര്‍വ്വീസിലുള്ളവരും ഭൂസ്വത്തുള്ളവരും വലിയ വരുമാനക്കാരേയും ചില സ്വാധീനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പുതിയ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട മാനദണ്ഡത്തില്‍ പെട്ട പലരേയും ഒഴിവാക്കിയിരിക്കുന്നു. ഉദാഹരണത്തിന് 2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ പെട്ടതും അവിവാഹിതയും 70 വയസ്സ് പ്രായവുമുള്ള എം.എക്സ് അന്നംകുട്ടി, മാമ്പിള്ളി വീട്, കൈപ്പട്ടൂര്‍ ഒന്നര സെന്റ് സ്ഥലത്ത് താമസിക്കുന്ന മറ്റൊരു ആശ്രയവുമില്ലാത്ത പൊതുജനങ്ങള്‍ പിരിവെടുത്ത വച്ചുകൊടുത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഈ പാവപ്പെട്ട സ്ത്രീയെ പുതിയ ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇതുപോലെ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ ഉണ്ട്.
എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയുള്ളതും നാലായിരം സ്വകയര്‍ഫീറ്റ് വീടും ഉള്ള ആളെ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉന്നത ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് കൂടിയ പെന്ഷന് കിട്ടുന്ന ഒരാളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേപോലെ നൂറ് ഉദാഹരണങ്ങള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാകും. ഒക്ടോബര്‍ 28-ാം തീയതിക്ക് മുമ്പ് നിലവിലുള്ള ലിസ്റ്റ് പരിശോധിച്ച് പരാതിയുണ്ടെങ്കില്‍ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് പരാതികൊടുക്കുവാന്‍ അവസരമുണ്ടെങ്കിലും പാവപ്പെട്ട പലരും ഈ ലിസ്റ്റ് പരിശോധിക്കുകയോ പരാധിക്ക് മുതിരുകയോ ചെയ്യാന്‍ സാധ്യതയില്ല. അപേക്ഷ കൊടുക്കുന്ന ആളുകളുടെ പരാതി പരിശോധിക്കുന്നത് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, റേഷന്‍ ഇന്‍സ്പെക്ടര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥവൃന്തം തയ്യാറാക്കിയ ഇപ്പോഴത്തെ ലിസ്റ്റില്‍ കടന്നുകൂടിയ അപാകതകള്‍ പരിഹരിക്കുന്നതിന് അവരെത്തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. ആയതിനാല്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഈ അപ്പീല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ ആളുകള്‍ ബിപിഎല്ലിന്റെ ആനുകൂല്യങ്ങള്‍ കിട്ടത്തക്കവിധത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ച് യഥാര്‍ത്ഥ ആളുകളെ ഉള്‍പ്പെടുത്തുകയും അനാവശ്യമായി കയറിക്കൂടിയവരെ ഒഴിവാക്കി ലിസ്റ്റ് കുറ്റമറ്റതാക്കണമെന്ന് അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: