കൊച്ചി: ഇരുമ്പനത്തെ ഐഒസി പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ടെന്‍ഡര്‍ നടപടികളിലെ അപാകതകളിലും ഓവര്സ്പില് സെന്‍സര്‍ യന്ത്രം ഘടിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് കാരണം.
സംസ്ഥാനത്തെ മൂന്ന് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലേക്കും പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എത്തിക്കുന്നത് ഇരുമ്പനം പ്ലാന്റില്‍ നിന്നാണ്. സമരം ആരംഭിച്ചതോടെ ഇന്ധന നീക്കം നിലച്ചു. സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയേറി. പ്ലാന്റിലെ ഇന്ധനവിതരണത്തിനുള്ള പുതിയ ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെയും ലോറിയുടമകളുടെയും ആവശ്യം. നിലവില്‍ 612 ലോറികളാണ് പ്ലാന്റില്‍ നിന്ന് ഇന്ധനവുമായി പോകുന്നകത്. എന്നാല്‍, പുതിയ ടെന്‍ഡര്‍ 550 ലോറികളെ മാത്രമെ വിളിച്ചിട്ടുള്ളു. 60 ഓളം ലോറികളിലെ 120 ഓളം തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്നതാണ് ഈ നടപടിയെന്ന് ഐഒസി ടാങ്കര്‍ ലോറി തൊഴിലാളി യൂണിയന് മേഖലാ പ്രസിഡന്റ് ബി.ഹരികുമാര്‍ പറഞ്ഞു.
ഐഒസിയില്‍ പ്രവര്‍ത്തിക്കുന്ന 612 ലോറികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊത്തം ലോറികളുടെ 10 ശതമാനം ലോറിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ 55 ലോറികളെങ്കിലുമുള്ളവര്ക്കു മാത്രമെ സാധിക്കു. ഇത് ഒന്നും രണ്ടും ലോറികളുള്ള ചെറുകിടക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തും. ലോറികള്‍ക്ക് കഴിഞ്ഞ തവണയെക്കാള്‍ കുറഞ്ഞ വാടകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോറികള്‍ക്ക് വാടക കുറയ്ക്കുന്നത് തൊഴിലാളികളുടെ കൂലിയെ ബാധിക്കുമെന്നാണ് ആശങ്ക. മൂന്ന് തവണ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്കിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: