മൂവാറ്റുപുഴ: വീടുകള്‍ മാറിമാറി വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിവന്ന ദമ്പതികളും സീരിയല്‍ നടിയുമടക്കം ആറംഗ സംഘത്തെ മൂവാറ്റുപുഴ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
തൊടുപുഴ കാരിക്കോട് തെക്കുംഭാഗം കൊച്ച് പടിഞ്ഞാറേക്കര മോഹനന് (53), ഭാര്യ സന്ധ്യ(35), കരിമണ്ണൂര്‍ മുളപുറം മഞ്ഞുമറ്റത്തില്‍ അജീബ് (29), മുളപുറം ഈന്തുങ്കല്‍ ജിത്തു ജോയി (33), പാറപ്പുഴ വാഴത്തറവേലില് ബാബു കാര്ത്തികേയന് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘമെത്തുമ്പോള്‍ സന്ധ്യ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പറയുന്നു. എന്നാല്‍, പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീ സീരിയല്‍ നടിയാണെന്നും സൂചനയുണ്ട്. പോലീസിന്റെ വെളിപ്പെടുത്തലില്‍ മോഹനന്റെ ഭാര്യയാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ എടുക്കാന്ചെല്ലുമ്പോള് പോലീസ്തന്നെ മുഖം മറിച്ച്കൊള്ളാന് നിര്‍ദ്ദേശവും നല്കുന്നു. ഇതിന്റെ മറവില്‍ അനാശാസ്യക്കാരെ സംരക്ഷിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
വീട്ടുടമ തെക്കുംമല കാട്ടാംകോട്ടില്‍ ഷൈമോന്‍, എറണാകുളം സ്വദേശി സുരാജ് എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ പോലീസ് അന്വേഷിച്ചുവരികയാണ്.
മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ തെക്കുംമലയിലെ വാടകവീട്ടിലായിരുന്നു അനാശാസ്യം നടന്നുവന്നിരുന്നത്. മോഹനനും ഭാര്യയുമാണ് നടത്തിപ്പുകാര്‍. മൂവാറ്റുപുഴയടക്കം വിവിധ കേന്ദ്രങ്ങളില്‍ വാടകവീട് എടുക്കുകയും ഒരുമാസത്തോളം ഇവിടെ അനാശാസ്യകേന്ദ്രം നടത്തിയശേഷം വീണ്ടും മാറി മറ്റൊരുസ്ഥലത്ത് വാടക വീടെടുത്ത് പ്രവര്‍ത്തനം നടത്തുകയാണിവരുടെ രീതി. ഓണ്‍ലൈന്‍, വാട്സ്ആപ്പ് തുടങ്ങിയവവഴിയാണ് ആവശ്യക്കാരെ ഇവിടെയെത്തിക്കുന്നത്. ഇതിനായി നിരവധി ഇടപാടുക്കാരും ഇവരെ തേടിയെത്തിയിരുന്നു.
എന്നാല്‍ പല കേന്ദ്രങ്ങളിലും നടത്തിപ്പുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങള്‍ മൂവാറ്റുപുഴയിലെ ഉന്നത പോലീസ് സംഘത്തിന് ലഭിച്ചിരുന്നെങ്കിലും ഇവരെത്തുന്നതോടെ വീടുകള്‍ മാറിപോകുന്ന രീതിയായിരുന്നു അനാശാസ്യസംഘത്തിന്റേത്. എന്നാല്‍, ഇതിന് പിന്നാലെ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് സംഘം വലയിലായത്. ഇന്നലെ ഉച്ചയോടെയാണ് പോലീസിന്റെ പിടിയിലായത്. സംഘത്തിന്റെ കേന്ദ്രത്തില്‍നിന്ന് ബൈക്കും കാറും മദ്യ കുപ്പികളും ഇടപാടുകാരുടെ ഫോണ്‍ നമ്പറുകളടങ്ങിയ ഡയറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വാഴക്കുളം പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു.
സിഐ ജയകുമാറിന് പുറമെ വാഴക്കുളം എസ്ഐ എച്ച്.എസ്.ഹരി, എസ്ഐമാരായ ജോര്‍ജ്ജ് ജോസഫ്, കെ.കെ.രാജേഷ്, എ.കെ.വിജയന്, എഎസ്ഐ അസീസ്, സിപിഒമാരായ ചന്ദ്രബോസ്, അഗസ്റ്റ്യന്‍ ജോസഫ്, ഡബ്ല്യുസിപിഒ ദിലീപ്, കവിത, ഷീജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: