കാട്ടാക്കട: പട്ടികജാതിക്കാരുടെ ഫണ്ട് വിനിയോഗത്തില്‍ തിരിമറി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലാണ് പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ ഫണ്ടില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
വികസനം രേഖകളില്‍ മാത്രമാക്കി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായാണ് ആക്ഷേപം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് ഭരിച്ച ഇടതുവലതു മുന്നണികള്‍ക്കെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കോടികണക്കിന് രൂപ ചിലവിട്ടതായി പഞ്ചായത്ത് രേഖകളില്‍ കാണുന്നു. അതെ സമയം പഞ്ചായത്തിലെ മിക്ക പട്ടികജാതി കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ ബുദ്ധിമുട്ടു നേരിടുന്ന അവസ്ഥയിലാണ്.
കുറ്റിച്ചല്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി എത്ര ഹരിജന്‍ കോളനികളുണ്ടെന്ന് വിവരാവകാശ നിയമ പ്രകാരം കുറ്റിച്ചല്‍ സ്വദേശി മോഹനന് കഴിഞ്ഞ ജൂലൈ 25ന് നല്കിയചോദ്യത്തിന് 13 കോളനികളുണ്ടെന്നാണ് ആഗസ്റ്റ് 25ന് പഞ്ചായത്ത് മറുപടി നല്‍കിയത്. എന്നാല്‍ ഒക്ടോബര്‍ 1ന് നല്കിയ മറുപടിയില്‍ 34 കോളനികളുണ്ടെന്നാണ് വിവരിക്കുന്നത്. ആദ്യം നല്കിയ മറുപടിയിലെ ചില കോളനികള്‍ പിന്നീടുള്ള മറുപടിയില്‍ അപ്രത്യക്ഷമായിട്ടുമുണ്ട്. ഇതോടെയാണ് ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടന്നെന്ന ആക്ഷേപം ബലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ എസ്സി ഫണ്ടുകള്‍ മിക്കതും വകമാറ്റിയാണ് ചിലവിട്ടിരിക്കുന്നതെന്ന് വ്യക്തമാവുകയായിരുന്നു. ഗ്രാമപഞ്ചായത്തില്‍ പട്ടിക ജാതി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടന്നതായും ഇതേകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സംവരണ സംരക്ഷണ സേന വിജിലന്‍സ്, പട്ടികജാതി ക്ഷേമ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പഞ്ചായത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളും യാഥാര്‍ത്ഥ്യങ്ങളും ഉള്‍കൊള്ളിച്ച് നല്കിയ പരാതിയിന്മേല് വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷംകൊണ്ട് 50ലക്ഷത്തിലേറെ രൂപ കുറ്റിച്ചല്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിനായി ചിലവിട്ടതായാണ് പഞ്ചായത്ത് അവകാശപ്പെടുന്നത്. എന്നാല്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിനുള്ള പല ഫണ്ടുകളും വകമാറ്റിയും അനര്ഹര്ക്കുമാണ് ചിലവഴിച്ചിട്ടുള്ളതെന്ന് സംവരണ സംരക്ഷണ സേനാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പട്ടിക ജാതി കോളനികളിലേയ്ക്കുള്ള റോഡ് നിര്‍മ്മാണം, വൈദ്യുതി ലൈന്‍ നീട്ടല്‍, കുടിവെള്ള പദ്ധതികള്‍ ഇവ എല്ലാം നടപ്പിലാക്കിയത് പട്ടിക ജാതിക്കാര്‍ പേരിനുപോലും ഇല്ലാത്ത പ്രദേശത്താണ്. പട്ടികജാതി കുടുംബങ്ങളുടെ ഭവന പദ്ധതിയിലും വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണമുണ്ട്. രേഖകളില്‍ ലക്ഷങ്ങള്‍ പാര്‍പ്പിട നിര്‍മ്മാണത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ പഞ്ചായത്തിലെ വിവിധ കോളനികളിലായി നിരവധി കുടുംബങ്ങള്‍ ഇന്നും സ്വന്തമായി വീടോ, ശൗചാലയമോ ഇല്ലാതെ ടാര്പ്പോളിന് കൊണ്ട് മറച്ച കുടിലുകളിലാണ് അന്തിയുറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: