തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണി മാനത്തിന്റെ വില പത്തുകോടിയില്‍ നിന്ന് 20 ലക്ഷമാക്കി ചുരുക്കി ചുവടുമാറ്റിച്ചവിട്ടി. ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ നല്കിയ മാനനഷ്ടക്കേസിലാണ് മാണി പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെയായിരുന്നു കേസ്. ഇപ്പോള്‍ പത്തുകോടിക്കു പകരം 20 ലക്ഷം നല്കിയാല് മതിയെന്നു കാണിച്ച് കേസ് പരിഗണിക്കുന്ന തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കിയത്.
ബിജുവിന്റെ ആരോപണം മാനഹാനി ഉണ്ടാക്കിയെന്നു കാണിച്ച് മാണി നല്കിയ കേസില്‍ കോടതിഫീസിന്റെ ആദ്യ ഗഡുവായ 1.72 ലക്ഷം രൂപ കെട്ടിവച്ചിരുന്നു. കേസില്‍ തെളിവെടുക്കും മുമ്പ് ബാക്കി കോര്‍ട്ട് ഫീ തുക അടയ്ക്കാന്‍ സമയമായപ്പോഴാണ് മാണി ചുവടുമാറ്റിയത്. പത്തു കോടി നഷ്ടപരിഹാരത്തില്‍ ഉറച്ചുനിന്നാല്‍ 20 ലക്ഷം രൂപ കോടതി ഫീസിനത്തില്‍ കെട്ടിവയ്ക്കേണ്ടി വരും.
അതിന് ബുദ്ധിമുട്ടുണ്ടെന്നു കാണിച്ചാണ് മാണി ചുവടു മാറ്റിയിരിക്കുന്നത്. നഷ്ടപരിഹാരം 20 ലക്ഷം രൂപയായാല്‍ രണ്ടുലക്ഷത്തിന് താഴെ കോര്‍ട്ട് ഫീ കെട്ടിവച്ചാല്‍ മതിയാകും. ഇതു മുന്നില്‍ കണ്ടാണ് മാണി മാനത്തിന്റെ വില പത്തുകോടിയില്‍ നിന്ന് 20 ലക്ഷമാക്കി കുറച്ചത്. 2015 മാര്‍ച്ചിലാണ് തിരുവനന്തപുരം സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ബിജു രമേശ് മാപ്പു പറയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: