ന്യൂദല്‍ഹി: അവശ്യ മരുന്നുകളുടെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു തന്നെയെന്ന് സുപ്രീംകോടതി. വില നിശ്ചയിച്ച് ദേശീയ മരുന്നു വില നിയന്ത്രണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകള്‍ സ്റ്റേ ചെയ്ത വിവിധ ഹൈക്കോടതി വിധികള്‍ നീക്കിക്കൊണ്ട് ജസ്റ്റിസ് മദന്‍ ബി. ലോകുര്‍, ജസ്റ്റിസ് ആര്.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഇതോടെ, ഡയൊസ്മിന്, ഗ്ലിപ്സൈഡ്, നോര്ഫ്ളൊക്സിന്, സാല്ബൂട്ടമോള്, തിയൊഫില്ലിന്, സിപ്രൊഫ്ളൊക്സിന് തുടങ്ങിയ രണ്ടായിരത്തോളം മരുന്നുകള്‍ക്ക് വില കുറയും. കമ്പനികളുടെ ലാഭം മാത്രം കണക്കിലെടുത്ത് വില നിര്‍ണയിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ജനങ്ങളെക്കൂടി മുന്നില്‍കാണണം. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോള്‍ ജനപക്ഷത്തിനാകണം മുന്‍ഗണന നല്‍കേണ്ടതെന്നും കോടതി, ഹൈക്കോടതികളെ ഓര്‍മിപ്പിച്ചു.
നിര്‍മാണം, പാക്കിങ് തുടങ്ങിയ ചെലവുകള്‍ പരിഗണിക്കാതെ ഏകപക്ഷീയമായാണ് കേന്ദ്ര സര്‍ക്കാര്‍ വില നിയന്ത്രണം കൊണ്ടുവന്നതെന്ന് കമ്പനികള്‍ വാദിച്ചു. ഇത് കോടതി സ്വീകരിച്ചില്ല. സിപ്ല, മാര്ട്ടിന് ആന്‍ഡ് ഹാരിസ് ലബോറട്ടറീസ്, റെഡ്ഡി ലബോറട്ടറീസ്, ഇഷാന് ലാബ്സ്, റെമിഡെക്സ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ജോണ്സണ് ആന്‍ഡ് സ്മിത്ത് തുടങ്ങിയ സ്ഥാപനങ്ങളാണ് വിവിധ ഹൈക്കോടതികളെ സമീപിച്ച് സ്റ്റേ വാങ്ങിയത്. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: