തൃശൂര്‍: അഴിമതി ആരോപണത്തെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്റെ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നു. പ്രതാപന് ബന്ധുക്കളുടെ പേരിലും ബിനാമി പേരിലും ജില്ലയിലും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായാണ് വിവരം.
ഇരിങ്ങാലക്കുട കാട്ടൂരിലേയും തമിഴ്നാട്ടിലെ മഹാബലിപുരത്തേയും ഭൂമി ഇടപാടുകളെക്കുറിച്ചാണ് കേന്ദ്ര സംഘം അന്വേഷിക്കുന്നത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണസംഘത്തെ നയിക്കുന്നത്. ഇവര്‍ ഇരിങ്ങാലക്കുടയിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഇരിങ്ങാലക്കുടയില്‍ അമ്പതേക്കറോളം ഭൂമിയുടെ ഇടപാട് നടന്നതായി പറയുന്നു. എല്ലാം ബിനാമി പേരുകളിലാണ്.
സ്നേഹതീരം പാര്‍ക്കിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കബളിപ്പിച്ച് ഫണ്ട് തട്ടിയെന്ന കേസും അന്വേഷണത്തിന്റെ അവസാനദശയിലാണ്. ടൂറിസം വകുപ്പിനും സ്നേഹതീരത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.
സ്നേഹതീരം പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തളിക്കുളം പൂരാടന് ഗോപാലന് മകന് ദാസന്, രാമു മകന് രാജുവാസുദേവന്, വലിയകത്ത് വാസുട്ടി ഭാര്യ ആമിന, നടുമ്പറമ്പില്‍ ലാല്സണ് ഭാര്യ രത്നവല്ലി, അറവശ്ശേരി അബ്ദുള്‍ റഹ്മാന് മകന് മുഹമ്മദ്, പോക്കാക്കില്ലത്ത് ഹമീദ് മക്കള്‍ സൈനബ, മുഹമ്മദ്, യൂസഫ് കുട്ടി, മുണ്ടയ്ക്കല്‍ വേലായുധന് ഭാര്യ തങ്കമ്മ, പുളിക്കല്‍ കിട്ടു മകന് ഹരിദാസന്, വല്ലത്ത് വാവര് മകന് കുമാരന്, വല്ലത്ത് രാഘവന് ഭാര്യ ശാന്തകുമാരി, വല്ലത്ത് കുമാരന് മക്കള്‍ ഉണ്ണികൃഷ്ണന്, സത്യന്, പൂരാടന് കുഞ്ഞന്‍ മകന് കോന്നന് എന്നിവരുടെ ഭൂമിയിലാണെന്ന് ടൂറിസം വകുപ്പ് സമ്മതിക്കുന്നു.
ഇവരുടെ എത്ര ഭൂമി വീതമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നത് സംബന്ധിച്ച് കണക്കില്ല. ഇവരാരും രേഖാമൂലം അനുമതി നല്‍കിയിട്ടുമില്ല.
ഈ വ്യക്തികളുടെ വ്യക്തമായ മേല്‍വിലാസം പോലും വകുപ്പിന്റെ പക്കലില്ല. ഇതില്‍ മുഹമ്മദ് എന്നയാള്‍ ഈ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്ന 2005ന് മുമ്പ് തന്നെ മരിച്ചു. മുഹമ്മദും വാക്കാല്‍ സമ്മതിച്ചുവെന്നാണ് വകുപ്പ് രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നത്. പ്രതാപന് ചെയര്‍മാനായ കമ്മിറ്റിയാണ് ടൂറിസം വകുപ്പിന് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. വകുപ്പിനെ പ്രതാപന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
വില്ലേജ് രേഖകള്‍ പ്രകാരം ദാസന്, ആമിന, മുഹമ്മദ്, കുമാരന്, ശാന്തകുമാരി എന്നിവര്‍ക്ക് സ്നേഹതീരത്ത് ഭൂമിയില്ല. ഇവരുടെ പേരുകള്‍ പ്രതാപന് തെറ്റായി വകുപ്പിന് കൈമാറുകയായിരുന്നു. ചിലരുടെ ഭൂമികൂടി കയ്യേറിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കയ്യേറിയ ഭൂമി അഞ്ചു പേരിലാണെന്ന് വകുപ്പിനെ തെറ്റായി ധരിപ്പിച്ചു.
സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ബിനാമി ബിസിനസ് ഇടപാടുകളും പ്രതാപന് നടത്തുന്നതായി വ്യക്തമായി. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നു. എംഎല്‍എ ആയിരുന്ന സമയത്ത് പ്രതാപന് ഉപയോഗിച്ചിരുന്ന കെ.എല്‍.-46.സി. 5656 അംബാസഡര്‍ കാര്‍ തളിക്കുളത്തെ ഒരു വന്വ്യവസായിയുടേതായിരുന്നു. തന്റെ സ്ഥാപനത്തിലെ ഡയറക്ടര്‍മാര്‍ക്കെല്ലാം ഇദ്ദേഹം കാര്‍ വാങ്ങി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: