കൊച്ചി: ന്യൂദല്‍ഹിയിലെ ഒരിടനിലക്കാരനോട് ചോദിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് ഉന്നതോദ്യോഗസ്ഥരോട് നിര്ദ്ദേശിച്ചിരുന്നയാളാണ്, ഫാക്ടിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജയ്വീര് ശ്രീവാസ്തവ. അതിനു വഴങ്ങാതിരുന്ന മലയാളിയായ ചീഫ് ജനറല്‍ മാനേജരെ നാഗാലാന്‍ഡിലേക്കു മാറ്റിയാണ്, ്രശീവാസ്തവ പക തീര്‍ത്തത്.
സായിബാബ ഭക്തനാണ്, കേസില്‍പെട്ട ചീഫ് ജനറല്‍ മാനേജര്‍ (കോര്‍പ്പറേറ്റ് ഫിനാന്‍സ്) ശ്രീനാഥ് വി. കമ്മത്ത്. വിരമിക്കാന്‍ കുറച്ചുകാലമേയുള്ളൂ. പൂജയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരിക്കാം മാന്തോല് സൂക്ഷിച്ചതെന്നു കരുതുന്നു; മോഹന്‍ലാല്‍ ആനക്കൊമ്പു സൂക്ഷിച്ച് പുലിവാല് പിടിച്ചപോലെ.
വളംവിറ്റ് കാശുണ്ടാക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഫാക്ടിന് കിട്ടിയ അനുഗ്രഹമാണ് ജിപ്സം; ഫോസ്ഫറിക് ആസിഡിന്റെ ഉപോല്പന്നം. മുന്‍പ് ഇതുകൊണ്ട് സിമന്റുണ്ടാക്കാന്‍ ആലോചിച്ചിരുന്നു. ജോര്‍ജ് സ്ലീബ എംഡിയായതോടെയാണ്, ജിപ്സം ബോര്‍ഡുകള്‍ ഉണ്ടാക്കിത്തുടങ്ങിയത്. ഇപ്പോള്‍, ജിപ്സം ബോര്‍ഡുകള്‍ രാജ്യത്താകമാനം, ചെലവു കുറഞ്ഞ പ്രീഫാബ്രിക്കേറ്റഡ് വീടുകളും മറ്റു കെട്ടിടങ്ങളും പണിയാന്‍ ഉപയോഗിക്കുന്നു. ടണ്ണിന് 130 രൂപക്കു കൊടുക്കാവുന്ന ജിപ്സം 1000 രൂപക്ക് കൊടുത്ത കേസിലാണ്, റെയ്ഡ്.
പിലാനി ബിറ്റ്സില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ് പാസായ ശ്രീവാസ്തവയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്; എംബിഎയും.
ഫാക്ടിന്റെ സിഎംഡിയാകും മുന്‍പ്, ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡിന്റെ സിഎംഡിയായിരുന്നു, ശ്രീവാസ്തവ, 2006 മുതല്‍, ഏഴു വര്‍ഷം. കേന്ദ്ര ഭവന നിര്‍മ്മാണ, നഗരദാരിദ്ര്യനിര്മാര്ജന വകുപ്പിനു കീഴിലാണ്, അത്. നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനില്‍ (എന്‍ബിസിസി) 21 കൊല്ലം വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു.
ഫാക്ടും മുംബൈ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സും ചേര്‍ന്ന്, ഫാക്ട്-ആര്‍സിഎഫ് ബില്‍ഡിങ് പ്രോഡക്ട്സ് ലിമിറ്റഡ് (എഫ്ആര്‍ബിഎല്‍) എന്ന സംയുക്ത സംരംഭം ജിപ്സം ഭിത്തികളും ചുമര്പ്ലാസ്റ്ററും ഉണ്ടാക്കാന്‍ രൂപീകരിച്ചിട്ടുണ്ട്. 150 കോടി രൂപ ചെലവില്‍ കൊച്ചിയില്‍ പ്ലാന്റുമുണ്ട്. ഓസ്ട്രേലിയയില്‍ നിന്നാണ്, സാങ്കേതികത. ഇതിന്റെയും ചെയര്‍മാനാണ്, ശ്രീവാസ്തവ; കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിങ് ആന്‍ഡ് റിസര്‍ച്ചിന്റെ വൈസ് ചെയര്‍മാനും.
ഫാക്ടിന്റെ മേധാവി എന്ന നിലയില്‍, സിബിഐ കേസില്പെട്ടയാളാണ്, എം.കെ.കെ. നായര്‍. ആ കേസ് കെട്ടിച്ചമച്ചതാണെന്നു തെളിയുകയുണ്ടായി; ഇപ്പോഴത്തെ കേസ്, അത്ര നിര്‍ദോഷമല്ല.
മുന്‍പ് എംഡി 78 കോടി കോഴയില്‍
കൊച്ചി: അഞ്ച് ഫാക്ട് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ പത്ത് ഫാക്ട് ഉന്നതോദ്യോഗസ്ഥരെ പത്തു കൊല്ലം മുന്‍പ് 78 കോടിയുടെ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ചെയര്‍മാനും എംഡിയുമായിരുന്ന എബ്രഹാം തോമസും പ്രതിയായിരുന്നെങ്കിലും, മരിച്ചതിനാല്‍, ഒഴിവാക്കി.
അമോണിയ കടത്താന്‍ സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കിയതിലെ കോഴയായിരുന്നു, കേസ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സുന്ദരേശ് ഷേണായ്, വെങ്കിടസുബ്രഹ്മണ്യ അയ്യര്‍, ജെ. നാരായണമൂര്‍ത്തി, കെ.പി. ശ്രീവാസന്, ഫിനാന്‍സ് ഡയറക്ടര്‍ പി.കെ. രാമദാസ്, ജനറല്‍ മാനേജര്‍മാരായ കെ. രാമചന്ദ്രന്, എന്‍. കൃഷ്ണന്, ചീഫ് മെറ്റീരിയല്‍സ് മാനേജര്‍മാരായ അലക്സാണ്ടര്‍ ഫ്രാന്‍സിസ്, പി. മാധവന് നായര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. ബാലഗോപാലന് എന്നിവര്‍ 2006 സെപ്തംബര്‍ 28നാണ് അറസ്റ്റിലായത്. 1998 ഏപ്രില്‍ മുതല്‍ പത്തു കൊല്ലം എബിസി ആന്‍ഡ് സണ്‍സിന് ഉദ്യോഗമണ്ഡലില്‍നിന്ന് അമ്പലമേടിലേക്ക് അമോണിയ കൊണ്ടുപോകാന്‍ കൂട്ടിവച്ച് കരാര്‍ നല്കി 78 കോടി നഷ്ടം വരുത്തി എന്നാണ് കേസ്.
മൂന്നു കൊല്ലം മുന്‍പ് ഫാക്ടിന്റെ കൊച്ചി, ന്യൂദല്‍ഹി, ചെന്നൈ ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു. 2007 ലും 2009 ലും സള്‍ഫര്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു, ഇത്. (സ്വന്തം ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: