ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി (എസ്പി) പിളര്‍പ്പിലേക്ക്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിനെയും അമര്‍സിംഗിന്റെ അനുയായികളായ ഓംപ്രകാശ് സിംഗ്, നാരദാ റായ്, ശതാബ് ഫാത്തിം എന്നീ മന്ത്രിമാരെയും മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.
അഖിലേഷിനൊപ്പമുള്ള ബന്ധു രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ശിവ്പാല്‍ യാദവ് തിരിച്ചടിച്ചു. യുപി ഫിലിം വികാസ് പരിഷത്ത് വൈസ് പ്രസിഡന്റും അമര്‍സിംഗിന്റെ നോമിനിയുമായ ജയപ്രദയെയും അഖിലേഷ് നീക്കി. ദേശീയ അധ്യക്ഷന്‍ മുലായത്തിന്റെ സഹോദരന് ശിവ്പാലും അഖിലേഷും തമ്മിലുള്ള പോരാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. മകനായ തന്നേക്കാള്‍ പ്രധാന്യം പാര്‍ട്ടിയില്‍ മുലായം ശിവ്പാലിന് നല്കുന്നതില് പ്രതിഷേധത്തിലാണ് അഖിലേഷ്.
പാര്‍ട്ടി 25ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോഴാണ് ഇതുവരെയില്ലാത്ത പ്രതിസന്ധി.
തനിക്കൊപ്പം നില്ക്കുന്ന എംഎല്‍എമാരുടെയും എംഎല്‍സിമാരുടെയും യോഗം വിളിച്ചാണ് അഖിലേഷ് തീരുമാനമെടുത്തത്. അമര്‍സിംഗിനെ അനുകൂലിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് അഖിലേഷ് യോഗത്തില്‍ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ അമര്‍സിംഗിനെ പുറത്താക്കണമെന്നും മുലായത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ് വര്‍ഷമായി പാര്‍ട്ടി പുറത്താക്കിയിരുന്ന അമര്‍സിംഗിനെ അഖിലേഷിന്റെ എതിര്‍പ്പ് തള്ളിയാണ് തിരിച്ചെടുത്ത് ദേശീയ ഭാരവാഹിയാക്കിയത്. സമാജ്വാദി പാര്‍ട്ടി മുലായത്തിന്റെയും ശിവ്പാലിന്റെയും നിയന്ത്രണത്തിലായതിനാല്‍ അഖിലേഷ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന. പേരും ചിഹ്നവും ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും പറയുന്നു. മുലായത്തെ പ്രത്യക്ഷമായി എതിര്‍ക്കാതെയുള്ള അഖിലേഷിന്റെ നീക്കം സമ്മര്‍ദ്ദ തന്ത്രമാണെന്നും വിലയിരുത്തലുണ്ട്. പ്രശ്നപരിഹാരത്തിന് മുലായം മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കാനാവശ്യപ്പെട്ട് മുലായത്തിന് കത്തയച്ച എംഎല്‍എ ഉദയ്വീര് സിംഗിനെ പുറത്താക്കിയതാണ് പൊട്ടിത്തെറിക്ക് കാരണം. നേരത്തെ മാഫിയാ നേതാവ് മുഖ്താര്‍ അന്‍സാരിയുടെ പാര്‍ട്ടിയെ എസ്പിയില് ലയിപ്പിക്കാന്‍ ശ്രമിച്ചതിന് ശിവ്പാലിനെ മന്ത്രിസഭയില്‍ നിന്ന് അഖിലേഷ് പുറത്താക്കിയിരുന്നു. എന്നാല്‍ മുലായം ഇടപെട്ടതോടെ ശിവ്പാല്‍ തിരിച്ചെത്തി. പിന്നീട് അഖിലേഷിനെ നീക്കി ശിവ്പാലിനെ മുലായം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയതോടെ വീണ്ടും പോര് തുടങ്ങി.
ശിവ്പാലിന് കീഴിലെ പ്രധാന വകുപ്പുകള്‍ എടുത്തുമാറ്റി അഖിലേഷ് തിരിച്ചടിച്ചു. വീണ്ടും മുലായം ഇടപെട്ടതോടെ അഖിലേഷ് കീഴടങ്ങി. ശിവ്പാലിന് വകുപ്പുകള്‍ തിരിച്ചു നല്കി. അഴിമതി ആരോപണത്തില്‍ പുത്താക്കപ്പെട്ട മന്ത്രി ഗായത്രി പ്രജാപതിയെ തിരിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടിയുമായി ആലോചിക്കാതെ അഖിലേഷ് വികാസ് യാത്ര പ്രഖ്യാപിച്ചിരുന്നു.
പിളര്‍ത്താന്‍ ആഗ്രഹമില്ല: അഖിലേഷ്
പാര്‍ട്ടി പിളര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഖിലേഷ്. നവംബര്‍ അഞ്ചിന് നടക്കുന്ന പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. മുലായം നേതാവ് മാത്രമല്ല പിതാവ് കൂടിയാണ്. അഖിലേഷിനെ എതിര്‍ക്കുന്നവര്‍ നിയമസഭയുടെ പടികാണില്ലെന്ന് രാംഗോപാല്‍ യാദവ് പറഞ്ഞു.
ഗൂഢാലോചന: ശിവ്പാല്‍
തന്നെ പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശിവ്പാല്‍ പ്രതികരിച്ചു. ബിജെപിക്ക് ഇതില്‍ പങ്കുണ്ട്. മകനും മരുമകള്ക്കുമെതിരായ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയതിനാണ് രാംഗോപാല്‍ യാദവിനെ പുറത്താക്കിയത്. ചിലയാളുകള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇത് കാര്യമാക്കുന്നില്ല. മുലായത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: