കുവന്താന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. 2-1 ന് പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ച് ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. രുപീന്ദര്‍, രമണ്‍ദീപ്, പര്‍ദീപ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി പാക് വല കുലുക്കിയത്.
ഇന്ത്യയാണ് ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. പര്‍ദീപാണ് ഇന്ത്യക്കുവേണ്ടി സ്കോര്‍ ചെയ്തത്. പര്‍ദീപിന്റെ ക്ലോസ് റേഞ്ച് ഷോട്ട് പാക് വല തുളയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 1-0 നു ഇന്ത്യ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പാക്കിസ്ഥാന് ഒപ്പമെത്തി. മുഹമ്മദ് റിസ് വാന്റെ ഷോട്ടിന് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ശ്രീജേഷിനു മറുപടിയുണ്ടായിരുന്നില്ല (1-1). ഒപ്പമെത്തിയ പാക്കിസ്ഥാന് തൊട്ടടുത്ത നിമിഷം മുന്നില്‍ കയറി ഇന്ത്യയെ ഞെട്ടിച്ചു (1-2). മുഹമ്മദ് ഇര്‍ഫാനാണ് പാക്കിസ്ഥാന് ലീഡ് സമ്മാനിച്ചത്.
എന്നാല്‍ ലീഡു വഴങ്ങിയ നീലപ്പട ഒമ്പതു മിനിറ്റിനുള്ളില്‍ മറുപടി നല്കി. രപീന്ദര് പാല് സിംഗ് പെനാല്റ്റികോര്ണര് ഗോളിലേക്ക് തിരിച്ചുവിട്ട് ഇന്ത്യയുടെ സമനില കാത്തു(2-2). അവിടംകൊണ്ടും ഇന്ത്യ നിര്‍ത്തിയില്ല, ജയിച്ചുകയറാന്‍ ഉറച്ചിറങ്ങിയ നീലപ്പട വിജയഗോള്‍ രണ്ടു മിനിറ്റിനുള്ളില്‍ അടിച്ചെടുത്തു(2-3). കൗണ്ടര്‍ അറ്റാക്കിലൂടെ രമണ്‍ദീപാണ് ഇന്ത്യയുടെ ഹീറോയായത്.
ഇതോടെ, മൂന്നു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. രണ്ടു മല്‍സരങ്ങള്‍ തോറ്റ പാക്കിസ്ഥാന് മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ പത്തു ഗോളുകള്‍ക്ക് ജപ്പാനെ കശക്കിവിട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനില പാലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: