മൊഹാലി: രണ്ടാം മത്സരത്തിലെ തോല്‍വിയുടെ ഞെട്ടല്‍ വിരാട് കോഹ്ലിയിലൂടെ ഇന്ത്യ മറികടന്നു. വിരാടിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (154 നോട്ടൗട്ട്) മികവില്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ഇതോടെ, പരമ്പരയില്‍ 2-1ന് മുന്നില്‍. സ്കോര്‍: ന്യൂസിലന്‍ഡ് – 285 (49.4), ഇന്ത്യ – 289/3 (48.2).
ഏകദിനത്തിലെ 26ാം സെഞ്ചുറി കൈയിലൊതുക്കിയ ടെസ്റ്റ് നായകന്റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ സവിശേഷത. മെല്ലെ തുടങ്ങിയ വിരാട് അവസാനം കത്തിക്കയറി. 134 പന്തില്‍ 16 ഫോറും ഒരു സിക്സറും ആ ബാറ്റില്‍ നിന്ന് പിറന്നു. ട്രെന്റ് ബൗള്‍ട്ട് എറിഞ്ഞ 48ാം ഓവറില്‍ മൂന്നു ഫോറും ഒരു സിക്സറും രണ്ട് ഡബിളും നേടി 22 റണ്‍സെടുത്ത വിരാട് ജയം വേഗത്തിലാക്കി, 150 തികച്ചു. ഹെന്റി എറിഞ്ഞ 49ാം ഓവറില്‍ ബൗണ്ടറി നേടി മനീഷ് പാണ്ഡെ (28 നോട്ടൗട്ട്) വിജയ റണ്‍ കുറിച്ചു.
ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും (13), അജിങ്ക്യ രഹാനെയും (മൂന്ന്) നിരാശപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ഇന്ത്യയെ വിരാടും നായകന് എം.എസ്. ധോണിയും (80) ചേര്‍ന്നാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 151 റണ്‍സ് ചേര്‍ത്തു ഇവര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ന്യൂസിലന്‍ഡിന് മാര്ട്ടിന് ഗുപ്ടിലും (27), ടോം ലാഥവും (61) മികച്ച തുടക്കം നല്കി. ഒരു ഘട്ടത്തില്‍ മൂന്നിന് 153 എന്ന നിലയിലായിരുന്ന അവര്‍ എട്ടിന് 199ലേക്ക് കൂപ്പുകുത്തി. എട്ടാം വിക്കറ്റില്‍ ജയിംസ് നീഷവും (57), മാറ്റ് ഹെന്റിയും (39 നോട്ടൗട്ട്) ചേര്‍ന്ന് നേടിയ 84 റണ്‍സ് അവരെ 285ലെത്തിച്ചു. 47 പന്തില്‍ ഏഴു ബൗണ്ടറികളോടെ നീഷത്തിന്റെ ഇന്നിങ്സ്.
37 പന്തില്‍ നാല് ഫോറും ഒരു സിക്സറും നേടി ഹെന്റി. ടോം ലഥം ടോപ് സ്കോറര്‍. റോസ് ടെയ്ലറും (44), കെയ്ന്‍ വില്യംസണും (22) സ്കോറിലേക്ക് സംഭാവന നല്കി. ഉമേഷ് യാദവും കേദാര്‍ യാദവും മൂന്നു വീതം വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയ്ക്കും അമിത് മിശ്രയ്ക്കും രണ്ട് വീതം വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: