ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ നവംബര്‍ 11 ന് ഹാജരാകും. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കാനാണിത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ അപൂര്‍വ്വ അധ്യായമായി സൗമ്യ കേസ് മാറുകയാണ്.
ആദ്യമായാണ് സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ന്യായാധിപന് സുപ്രീംകോടതിക്ക് മുന്നില്‍ ഹാജരാകുന്നത്. ഭരണഘടനയുടെ 124(7) അനുച്ഛേദ പ്രകാരം വിരമിച്ച ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകുന്നത് അനുവദനീയമല്ല. ഇത്തരം വിലക്കുകള്‍ ജസ്റ്റിസ് കട്ജുവിന് ബാധകമല്ലെന്ന് കോടതി പറയുകയാണെങ്കില്‍ സൗമ്യ കേസില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ജസ്റ്റിസ് കട്ജുവിന് ലഭിക്കും.
കോടതിയില്‍ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ച മാര്‍ക്കണ്ഡേയ കട്ജുവിന്റെ പോസ്റ്റ്: പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ തന്നെ വേണമെന്നും സുപ്രീംകോടതി വിധിയില്‍ പുനപ്പരിശോധന ആവശ്യമാണെന്നുമുള്ള തന്റെ അഭിപ്രായ പ്രകടനത്തിന്മേല് വിശദീകരണം നല്‍കുന്നതിന് നവംബര്‍ 11ന് രണ്ടു മണിക്ക് ഞാന്‍ സുപ്രീംകോടതിയില്‍ ഹാജരാകും. ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
സൗമ്യ വധക്കേസില്‍ സപ്തംബര്‍ 15ന്റെ സുപ്രീംകോടതി വിധിപ്രഖ്യാപനം വിവരക്കേടാണെന്ന കട്ജുവിന്റെ ബ്ലോഗ് പുനപ്പരിശോധനാ ഹര്‍ജിയായി കണക്കാക്കിയാണ് മുന്‍ ന്യായാധിപനെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചതെന്ന് സുപ്രീംകോടതി കട്ജുവിന് നല്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഒരു വിമര്‍ശനം മുന്‍ ന്യായാധിപനില്‍ നിന്നും വരുന്നത് ബഹുമാനത്തോടെയും പരിഗണനാവിഷയമായും കണക്കാക്കുന്നു. അതിനാല്‍ നവംബര്‍ 11ന് കോടതിയില്‍ ഹാജരായി നടപടികക്രമങ്ങളില്‍ പങ്കാളിയാകണമെന്ന് കട്ജുവിനോട് അപേക്ഷിക്കുന്നു, നോട്ടീസ് പറയുന്നു.
കേസന്വേഷിച്ച എഡിജിപി ബി. സന്ധ്യയും ശിക്ഷ വിധിച്ച വിചാരണക്കോടതി ജഡ്ജി രാജേന്ദ്രബാബുവും പ്രോസിക്യൂഷന് അഭിഭാഷകന് സുരേശനും ജസ്റ്റിസ് കട്ജുവിനെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. വിചാരണക്കോടതി നടപടികള്‍ ഏകപക്ഷീയമായിരുന്നു എന്നതിന്റെ തെളിവാണ് കൂടിക്കാഴ്ചയെന്നാരോപിച്ച് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് ബി.എ ആളൂര്‍ അടുത്ത ദിവസം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: