ആത്മീയമായ അറിവാണ് ആദ്യ മൂന്ന് വേദങ്ങളിലുള്ളത്. പ്രയുക്തമായ അറിവാണ് അഥര്‍വത്തിലേത്. ആയുര്‍വേദം, കൃഷി, നാടോടി വിജ്ഞാനീയം, വാസ്തുശാസ്ത്രം തുടങ്ങിയവ ഇതില്‍പ്പെടുന്നു. എന്തിനേറെ ചരകസംഹിതയില്‍ കാണാത്ത ആയുര്‍വേദവിധികള്‍ പോലും അഥര്വത്തിലുണ്ട്. നാടോടിവിജ്ഞാനീയത്തിന്റെ തുടക്കംതന്നെ അഥര്‍വത്തിലാണ്.
വേദം അറിവാണ്. വിദ് (ജ്ഞാനം) എന്ന ധാതുവില്‍നിന്നാണ് വേദം എന്ന വാക്കുണ്ടായത്. അറിവിന്റെ പൂര്‍ണത ബഹുസ്വരതയിലാണ്. ശരിയും തെറ്റും അറിവാണ്. അറിവിന്റെ പൂര്‍ണത രേഖപ്പെടുത്തിയിട്ടുള്ളത് അഥര്‍വവേദത്തിലാണ്- ആത്മീയം മുതല്‍ ആഭിചാരം വരെ.
ആത്മീയമായ അറിവാണ് ആദ്യ മൂന്ന് വേദങ്ങളിലുമുള്ളത്. പ്രയുക്തമായ അറിവാണ് അഥര്‍വത്തിലേത്. ആയുര്‍വേദം, കൃഷി, നാടോടി വിജ്ഞാനീയം, വാസ്തുശാസ്ത്രം തുടങ്ങിയവ ഇതില്‍പ്പെടുന്നു. എന്തിനേറെ ചരകസംഹിതയില്‍ കാണാത്ത ആയുര്‍വേദവിധികള്‍ പോലും അഥര്വത്തിലുണ്ട്. നാടോടിവിജ്ഞാനീയത്തിന്റെ തുടക്കംതന്നെ അഥര്‍വത്തിലാണ്.
അഥര്വത്തിലുള്ളത് പലതും വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. പക്ഷെ വ്യാസന് അത് ചെയ്തില്ല. ഭാരതീയ പാരമ്പര്യത്തിന്റെ വിശാലചിന്താഗതിയാണിത് കാണിക്കുന്നത്.
അഥര്‍വത്തെ അകറ്റിനിര്‍ത്തുന്നതില്‍ യാതൊരു യുക്തിയുമില്ല. അഥര്വമാണ് ബ്രഹ്മവേദം. അഥര്‍വത്തിന് ഒന്‍പത് ശാഖകളുണ്ട്. ഇതില്‍ പൈപ്പലാദം, ശൗനകം എന്നീ രണ്ടെണ്ണം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇതിനെക്കുറിച്ചുപോലും വേണ്ടത്ര പഠനങ്ങള്‍ നടക്കുന്നില്ല എന്നതാണ് ആശ്ചര്യകരം.
പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിങ്ങനെ 31 ഉപനിഷത്തുക്കള്‍ അഥര്‍വത്തിന്റെ ശാഖയിലാണ് വരുന്നത്. ഇതിനാല്‍ ആഭിചാരം എന്ന് മുദ്രകുത്തി അഥര്‍വത്തെ അകറ്റിനിര്‍ത്താനാവില്ല.
അഥര്വത്തിലുള്ളതു മുഴുവന്‍ നമുക്ക് അഭികാമ്യമാവണമെന്നില്ല. പക്ഷെ എല്ലാം അറിവാണ്. മറ്റ് വേദങ്ങളില്‍ പറയുന്ന എല്ലാ ആത്മീയവിധികളും ഇന്നത്തെ മനുഷ്യന് അനുഷ്ഠിക്കാനാവില്ല. ഷോഡശ സംസ്കാരങ്ങള്‍ കൃത്യമായി എത്ര ഗ്രഹസ്ഥന്മാര്ക്ക് പാലിക്കാനാവും?
ആദ്യ മൂന്ന് വേദങ്ങളായ ഋക്ക്, യജുര്‍, സാമവേദങ്ങളെ പുകഴ്ത്തുകയും അഥര്‍വത്തെ ഇകഴ്ത്തുകയും ചെയ്യുന്നവര്‍ വേദാതികളെല്ലാം അപരാവിദ്യയിലാണ്, പരാവിദ്യയിലല്ല ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന കാര്യം വിസ്മരിക്കുന്നു. എല്ലാ വേദവും അറിവനെക്കുറിച്ചുള്ളതാണ്.
ഛാന്ദോഗ്യോപനിഷത്തില്‍ നാരദന് ഇത് പറയുന്നുണ്ട്. അറിവിനെക്കുറിച്ചുള്ളതും അറിയുന്നതും രണ്ടും രണ്ടാണ്. അറിവ് അനുഭൂതിയാണ്. അഗ്നിക്ക് തണുപ്പാണെന്ന് നാല് വേദങ്ങള്‍ ഒരുമിച്ചുപറഞ്ഞാലും ഞാന്‍ അംഗീകരിക്കില്ല എന്ന് ശ്രീശങ്കരന് പറഞ്ഞിട്ടുള്ളതോര്‍ക്കുക.
അഥര്‍വവേദത്തോട് കേരളത്തില്‍ ഒരുതരം തൊട്ടുകൂടായ്മയുണ്ട്. പ്രയുക്ത ശാസ്ത്രമായതിനാലാണിത്. ഒരുദാഹരണം പറയാം. വാഗ്ഭടന് നമ്പൂതിരിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര് ആയുര്‍വേദം പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തതിനാല്‍ പതിതരായി ജാതിയില്‍താണ മൂസതുമാരായി. ഇതുതന്നെയാവണം ആയുര്‍വേദമുള്‍പ്പെടെയുള്ള പ്രയുക്ത ശാസ്ത്രങ്ങളുടെ കലവറയായ അഥര്‍വത്തിനും സംഭവിച്ചത്.
അഥര്‍വത്തിലാണ് തന്ത്രശാസ്ത്രത്തിന്റെ മൂലം കിടക്കുന്നത്. മറ്റ് വേദങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ താന്ത്രികരെ അകറ്റി. ”വേദാധികാരഹീനസ്തോ തന്ത്രാധികാരി ഇതുച്യതേ” എന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഋഷികല്പ്പനയൊന്നുമല്ല. പുഴുക്കുത്തുകളാണ്. അഥര്‍വത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ളതുകാണാം.
ഫോക്ലോര് അക്കാദമിക്കലായി പഠിക്കാന്‍ തുടങ്ങിയതോടെയാണ് നാടോടിവിജ്ഞാനീയത്തിന് പ്രാധാന്യം ലഭിച്ചത്. പുള്ളുവന്പാട്ടിനെക്കുറിച്ചും തെയ്യം, തിറ മുതലായ അനുഷ്ഠാന കലാരൂപങ്ങളെക്കുറിച്ചും കൂടുതല്‍ പഠനം നടക്കുന്നു. അഥര്‍വവേദം അക്കാദമിക്കലായി പഠിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ഫലം അത്ഭുതകരമായിരിക്കും.
ഭാരതം ലോകത്തിന് നല്കിയ മഹത്തായ വൈജ്ഞാനിക സംഭാവനയാണ് കാമശാസ്ത്രം. ഇതിന്റെ കര്‍ത്താവായ വാത്സ്യായനന്‍ നമുക്ക് മഹര്‍ഷിയുമാണ്. എന്നാല്‍ ഭാരതത്തിലെ ഒരു സര്‍വകലാശാലയിലും കാമശാസ്ത്രം പാഠ്യവിഷയമല്ല. ഇത് എത്ര വിചിത്രമാണ്! അഥര്‍വത്തിന് സംഭവിച്ചതും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: