കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ നഴ്സിംഗ് സൂപ്രണ്ടിന്റെ മുറിയില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തല്ലിത്തകര്‍ത്തതായി പരാതി. മൂന്ന് നഴ്സുമാരുടെ ഡ്യൂട്ടി സമയക്രമത്തെക്കുറിച്ച് പരാതിപ്പെടാനെന്ന പേരിലാണ് മുറിക്കുള്ളില്‍ കയറിയത്. ആശുപത്രി അറ്റന്‍ഡര്‍ , ഫാര്‍മസിസ്റ്റ് , നേഴ്സിംഗ് കോളേജ് അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ഇവര്‍ നഴ്സിംഗ് സൂപ്രണ്ടിന്റെ മുറിയില്‍ അതിക്രമിച്ചു കയറിയത്. നഴ്സുമാരുടെ ഷിഫ്റ്റ് റൊട്ടേഷന്‍ രീതിയിലായിരിക്കണമെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് ചോദ്യം ചെയ്താണ് ബഹളമുണ്ടാക്കിയത്. സൂപ്രണ്ട് ലീലാമ്മ, തങ്കമ്മ എന്നിവരാണ് മുറിയല്‍ ഉണ്ടായിരുന്നത്.
ബഹളത്തിനിടയില്‍ നഴ്സിംഗ് സൂപ്രണ്ടിന്റെ മേശയ്ക്ക് മുകളിലെ ചില്ല് തകര്‍ത്തു. രജിസ്റ്ററുകള്‍ കീറിയെടുത്തും കസേരകള്‍ തട്ടിത്തെറിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ സൂപ്രണ്ട് തയ്യാറായിട്ടില്ല. അതേ സമയം മെഡിക്കല്‍ കോളേജിലെ ഒരു സംഘം ജീവനക്കാര്‍ പ്രതികള്‍ക്കെതിരെ മെഡിക്കല്‍ സൂപ്രണ്ട്, ആര്‍എംഒ, കളമശേരി പോലീസ് എന്നിവര്‍ക്ക് പരാതി നല്കി.
നഴ്സിംഗ് കോളേജിലെ ജീവനക്കാരന് ആശുപത്രിയിലെ വിഷയത്തില്‍ ഇടപെട്ടതിനെതിരെയും ആക്ഷേപമുണ്ട്. ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്ന ഇവര്‍ക്കെതിരെ പല തലത്തിലും ജീവനക്കാര്‍ പരാതി ഉന്നയിച്ചിരുന്നതാണ്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ടും ആര്‍എംഒയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: