തലശേരി: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത് തലശേരി സ്വദേശിയും അബുദാബിയില്‍ വ്യാപാരിയുമായ മുഹസിനാണെന്ന് പോലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ ഉഡുപ്പി സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. തലശേരി റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ എസ്.എസ് റോഡിലെ വണ്ണത്താകണ്ടി സജീറിനെയാണ് തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ മുഹസിന് ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.15 ലക്ഷം രൂപയാണ് സംഘത്തിന് ഇയാള്‍ വാഗ്ദാനം ചെയ്തത്. അതേ സമയം പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ ഉഡുപ്പി സ്വദേശികളായ റസിന്(29), മുഹമ്മദ് അഫ്സന്‍ (29), ഇക്ബാല്‍ (27), അബ്ദുള്‍ സമദ് (24), കാസര്‍ഗോഡ് ഉപ്പള സ്വദേശി ബിലാല്‍ ( 18), കണ്ണൂര്‍ കുടുക്കി മൊട്ടയിലെ റയീസ് (25) എന്നിവരെ തലശേരി കോടതി റിമാന്റ ചെയ്തു. മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് നമ്പര്‍ പ്ലെയ്റ്റില്ലാതെ വെള്ള ടവേര കാറില്‍ തലശേരിയില്‍ കറങ്ങുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ തട്ടികൊണ്ടു പോകാന്‍ എത്തിയതാണെന്ന വിവരം പോലീസിന് ലഭിച്ചത്. വിദേശത്ത് നിന്ന് ഇന്റര്‍നെറ്റ് കോള്‍ മുഖേനയാണ് കരാര്‍ ഉറപ്പിച്ചത്. തലശേരി സി.ഐ പ്രദീപ് കണ്ണി പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഹരജി നല്‍കിയിട്ടണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: