കണ്ണൂര്‍: പെരുമ്പ മുതല്‍ ചൂട്ടാട് ബീച്ച് വരെയുള്ള ഭാഗംം വിനോദസഞ്ചാര മേഖലയില്‍ ഏറെ സാധ്യതയുള്ള പ്രദേശമാണെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ പദ്ധതികളാവിഷ്ക്കരിക്കുമെന്നും ടി.വി.രാജേഷ് എംഎല്‍എ പറഞ്ഞു. പെരുമ്പ പുഴ ശുചീകരണത്തിന് ശേഷം പാലക്കോട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ നിര്‍വഹിച്ച പുഴ ശുചീകരണം ഫലവത്താവണമെങ്കില്‍ ജനങ്ങളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ്. അറവ് ശാലാ മാലിന്യങ്ങളും ആഘോഷവേളകളിലുണ്ടാകുന്ന അവശിഷ്ടങ്ങളും ഇനിയും പുഴയില്‍ നിറയാതിരിക്കാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശരിയായി പരിപാലിക്കുകയും ആവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്താല്‍ പെരുമ്പ-മുട്ടം പുഴ തേക്കടിയും ആലപ്പുഴയും കുമരകവും പോലെ വിദേശ ടൂറിസ്റ്റുകളും ശ്രദ്ധാകേന്ദ്രമാവുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. പെരുമ്പ പാലത്തില്‍ നിന്ന് തുടങ്ങി കടലിലേക്ക് ചെന്നു ചേരുന്ന ഈ പുഴ കയാക്കിങ്ങിന് ഏറെ അനുയോജ്യമാണ്. തീരത്ത് തിങ്ങിനിറഞ്ഞു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശകര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുക. പ്രകൃതി ഭംഗിയാല്‍ ഇത്രമാത്രം അനുഗൃഹീതമായ പുഴ അധികമുണ്ടാവില്ല. ജനങ്ങള്‍ വിചാരിച്ചാല്‍ അന്താരാഷ്ട്ര ടൂറിസ്റ്റ് ഭൂപടത്തില്‍ മികച്ച സ്ഥാനം ഇതിന് നേടിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിത്യജീവിതത്തില്‍ സാധ്യമായ രീതിയില്‍ പ്ലാസ്റ്റിക് കുറയ്ക്കുന്നതോടെ മാലിന്യ പ്രശ്നം വലിയൊരളവോളം പരിഹരിക്കാനാവും. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സഞ്ചികളാണ് ഇവയില്‍ പ്രധാനം. സ്വന്തം തുണിസഞ്ചിയുമായി ഷോപ്പിംഗിനു പോവുന്ന പഴയ രീതി തിരികെ കൊണ്ടുവരണം. ആഘോഷ പരിപാടികള്‍ക്ക് പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസ്സുകളും ഉപയോഗിക്കുന്ന രീതിക്കും മാറ്റം വരണം. പ്ലാസ്റ്റിക് കുപ്പികള്‍, മില്‍മ പോലുള്ള പാക്കേജ്ഡ് സാധനങ്ങള്‍ വഴിയുണ്ടാവുന്ന പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയവ കഴുകി വൃത്തിയാക്കിയാല്‍ സംസ്ക്കരിച്ചെടുക്കാന്‍ കഴിയും. വിദ്യാര്‍ഥികള്‍ വീട്ടിലെ പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും വൃത്തിയാക്കി സ്കൂളിലേക്ക് കൊണ്ടുവന്നാല്‍ അവ ശേഖരിച്ച് സംസ്കരണ ശാലകളിലേക്കയക്കാന് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: