അഞ്ചരക്കണ്ടി: പടുവിലായി ആര്‍എസ്എസ് കാര്യാലയം സിപിഎം സംഘം അക്രമിച്ചു തകര്‍ത്തു. പടുവിലായിയിലെ ഷാജി സ്മാരക സേവാകേന്ദ്രത്തിന് നേരെയാണ് ഇന്നലെ വൈകുന്നേരം അക്രമമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. അക്രമത്തില്‍ കാര്യാലയത്തിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് എയ്ഡ് പോസ്റ്റ് നിലനില്‍ക്കുന്ന സ്ഥലമാണ് പടുവിലായി. നിരവധി പോലീസുകാര്‍ രാവും പകലും റോന്തുചുറ്റുന്ന ഈ പ്രദേശത്ത് പോലീസിന്റെ ഒത്താശയോടെയാണ് സിപിഎം സംഘം അക്രമം നടത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ ഈ പ്രദേശത്തെ ഇരുപതിലധികം വീടുകള്‍ സിപിഎം സംഘം തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ചാമ്പാട്ടുളള ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ അക്രമത്തില്‍ പിടിയിലായ സിപിഎമ്മുകാരെ പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതിനു ശേഷമാണ് വീണ്ടും ഇന്നലെ അക്രമുണ്ടായത്. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്കി. കൂത്തുപറമ്പ് പോലീസ് സിപിഎമ്മിന്റെ ബി ടീമായി അധപതിച്ചിരിക്കുകയാണെന്നും പരാതിയുണ്ട്. പോലീസ് എയ്ഡ് പോസ്റ്റ് നിലനില്‍ക്കുന്ന പടുവിലായിലിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്.കെ.ഗിരിധരന് പ്രതിഷേധിച്ചു. സംഭവത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: