തലശ്ശേരി: തലശ്ശേരിയില്‍ ആര്എസ്എസിലെടെ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും വളര്‍ച്ചക്ക് ത്യാഗോജ്വലമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു സ്വയംസേവകനെയാണ് ഇന്നലെ അന്തരിച്ച കെ.വി.ശ്രീധരനിലൂടെ സംഘപരിവാര്‍ സംഘടനകള്‍ക്ക് നഷ്ടപ്പെട്ടത്. 1955-60 കാലഘട്ടങ്ങളില്‍ ആര്‍എസ്എസ് പ്രവര്ത്തകന്, 61 ല്‍ ജനസംഘം തലശ്ശേരി മണ്ഡലം കമ്മറ്റി രൂപീകരണവേളയില്‍ സെക്രട്ടറി, പിന്നീട് പ്രസിഡണ്ട് എന്നീ നിലകളിലും 1980 ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ സജീവ പ്രവര്ത്തകന്, തലശ്ശേരി മണ്ഡലം പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ശ്രീധരന് നിലവില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. തലശ്ശേരിയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് ഏറെ സുപരിചിതനാണ് ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗണേഷ് ബീഡിയില്‍ കൂലി വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ഗണേഷ് ബീഡി കമ്പനി പൂട്ടിയിട്ടപ്പോള്‍ തൊഴില്‍രഹിതരായ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്കുന്നിനായി സ്ഥാപിച്ച മഹാലക്ഷ്മി ട്രേഡേഴ്സിന്റെ വര്‍ക്കിങ്ങ് പ്രസിഡണ്ടായിരുന്നു ശ്രീധരേട്ടന്. ഇതുകാരണം തങ്ങളുടെ നിയന്ത്രണത്തിലുളള തൊഴിലാളികളെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ സിപിഎമ്മുകാര്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ട് മഹാലക്ഷ്മി ട്രേഡേഴ്സിന്റെ ബീഡീക്കമ്പനികള് അടച്ചുപൂട്ടിച്ചു. കൂടാതെ ശ്രീധരനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും അക്രമിച്ചു. കോമത്ത് പാറയിലുള്ള ശ്രീധരന്റെ തറവാട് വീടിന് നേരെയും അക്രമം നടന്നു. സഹോദരങ്ങളുടെ വിവാഹം പോലും സിപിഎം സംഘം മുടക്കിയെന്ന് മാത്രമല്ല, ശ്രീധരന്റെയും സഹോദരങ്ങളുടെയും പേരില്‍ നിരവധി കള്ളക്കേസുകളും ചാര്‍ത്തി. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ക്ക് മുന്നിലോ കേസുകള്‍ക്ക് മുന്നിലോ പതറാതെ തന്റെ ആദര്‍ശത്തില്‍ ഉറച്ചുനിന്ന് ഒരു ജന്മം മുഴുവന്‍ പ്രവര്‍ത്തിച്ച മഹദ് വ്യക്തിയായിരുന്നു അദ്ദേഹം. തെറ്റുകള്‍ എവിടെ കണ്ടാലും മുഖം നോക്കാതെ എതിര്‍ത്തിരുന്ന കര്‍ക്കശ സ്വഭാവമുള്ള ശ്രീധരന് സംഘപരിവാര്‍ സംഘടനകളിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായിരുന്നു. മാര്‍ക്സിസ്റ്റുകാരുടെ അക്രമത്തിന് മുന്നില്‍ പതറാതെ അടിയുറച്ചു നില്‍ക്കുകയും ധീരമായി പോരാടുകയും ചെയ്തിരുന്ന ശ്രീധരന്റെ സഹോദരന് കെ.വി.സുരേന്ദ്രനെ സിപിഎം സംഘം വീട്ടില്‍ക്കയറി ഭാര്യയുയടെ കണ്മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ടും അടിപതറാതെ തന്റെ ആദര്‍ശത്തിനായി ധീരനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ശ്രീധരന്. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന പ്രതികരണമാണ് ശ്രീധരന് സഹോദരന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നപ്പോള്‍ പോലും പുറത്തേക്ക് വന്നത്. ശ്രീധരനും ഭാര്യയും ഇപ്പോള്‍ താമസിക്കുന്ന എരഞ്ഞോളി കോയമ്പത്തൂര്‍ സോമില്ലിന് സമീപത്തുള്ള കാമകം എന്ന വീടിന് നേരെയും പലതവണ സിപിഎം സംഘം അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഎമ്മുകാര്‍ ഒളിഞ്ഞും തെളിഞ്ഞും തനിക്കും സഹോദരങ്ങള്‍ക്കും വീടിനും നേരെ അക്രമങ്ങള്‍ നടത്തിയിട്ടും സഹോദരനെ പൈശാചികമായി വെട്ടിക്കൊന്നിട്ടും തന്റെ ആദര്‍ശത്തില്‍ അല്‍പ്പം പോലും വെള്ളം ചേര്‍ക്കാതെ സുധീരം ജീവിതാവസാനം വരെ പോരാടിയ കെ.വി.ശ്രീധരന് എന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ആശയും ആവേശവുമായിരുന്നു. അങ്ങനെയുള്ള ശ്രീധരേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരാന്‍ ഇന്നലെ തന്നെ പ്രവര്‍ത്തകരും നേതാക്കളും അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ന് രാവിലെ 11.30 ന് കണ്ടിക്കല്‍ ശ്മശാനത്തില്‍ സംസ്കാരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: