ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് രണ്ടു ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ സാമൂഹ്യദ്രോഹികള്‍ തകര്‍ത്തു. കാക്കയങ്ങാട് ഉളിയില്‍ പടിയില്‍ എല്ലാതരം ജനങ്ങളുടെയും സഹകരണത്തോടെ ജനകീയമായി നിര്‍മ്മിച്ച ബസ്സ് സ്റ്റോപ്പും ടൗണിന് സമീപം നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രവുമാണ് ശനിയാഴ്ച രാത്രിയോടെ തകര്‍ത്തിരിക്കുന്നത്. ഇതില്‍ ഉളിയില്‍ പടിയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഇതിനു മുന്‍പും ഒരു തവണ തകര്‍ത്തിരുന്നു. അതേസമയം ഇന്നലെ തകര്‍ക്കപ്പെട്ട ടൗണില്‍ സ്ഥിതിചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രം ഇതിനു മുന്‍പ് പലതവണ തകര്‍ക്കപ്പെട്ടതാണ്. ശനിയാഴ്ച രാത്രിയില്‍ മുഴക്കുന്ന് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ബോംബു സ്ഫോടന ശബ്ദം കേട്ടതായും നാടുകാര് പറയുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി കുഴപ്പം സൃഷ്ടിക്കാനുള്ള സാമൂഹ്യ ദ്രോഹികളുടെ പ്രവര്‍ത്തനമാണ് ഇതിനു പിന്നില്‍ എന്നാണു സംശയം. അക്രമം നടന്ന സ്ഥലങ്ങള്‍ എല്ലാം മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്തായിട്ടും ആരെയും പിടികൂടാന്‍ ഇതുവരെ പൊലീസിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: