മലപ്പുറത്തെ ജനസംഖ്യ വര്‍ദ്ധനവിനെക്കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടറുടെ പരാമര്‍ശം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ജനപ്പെരുപ്പത്തെയും അത് രാഷ്ട്രീയ കേരളത്തില്‍ വരുത്താവുന്ന സ്വാധീനങ്ങളെയും പറ്റി നമ്മള് വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
ഇതില്‍ ഏറ്റവും പ്രധാനം, ജനസംഖ്യാവളര്‍ച്ചയിലെ അസന്തുലിതാവസ്ഥയും, അത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളും ആണ്. നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചിട്ടുള്ള രൂപരേഖയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഇത് സംബന്ധിച്ച് പ്രസക്തമായവ ചുവടെ ചേര്‍ക്കുന്നു.
1) ഓരോ സംസ്ഥാനത്തും ആകെയുള്ള ലോക്സഭാ സീറ്റുകളുടെയും, നിയമസഭാ സീറ്റുകളുടെയും എണ്ണം 1971 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിജപ്പെടുത്തിയതാണ്. ഇത് 2026 നുശേഷം നടക്കുന്ന ആദ്യ സെന്‍സസ് വരെ മാറ്റമില്ലാതെ തുടരുമെങ്കിലും, പ്രസ്തുത മണ്ഡലങ്ങളുടെ അതിര്‍ത്തി 1991 ലെ ജനസംഖ്യ പ്രകാരം പുനര്നിര്ണയിക്കാവുന്നതായിരുന്നു. ഈ പുനര്‍നിര്‍ണയം 2005 ല്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറത്തെ മണ്ഡലങ്ങളുടെ എണ്ണം 12 ഇല് നിന്നും 16 ആയി ഉയര്‍ന്നിരുന്നു.
2) നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം നടത്തുമ്പോള്‍ സംസ്ഥാനതലത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലേക്ക് ആകാവുന്ന ശരാശരി ജനസംഖ്യയെ നിശ്ചയിക്കുന്നത് സംസ്ഥാനതല ജനസംഖ്യയെ, അതത് സംസ്ഥാനത്തെ ആകെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം (കേരളത്തിന്റെ കാര്യത്തില്‍ ഇത് 140) കൊണ്ട് ഹരിച്ചുകൊണ്ടാവണം.
3) നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം നടത്തുമ്പോള്‍ ഓരോ ജില്ലയിലെയും നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത് അതതു ജില്ലകളിലെ ജനസംഖ്യയെ, സംസ്ഥാന തലത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലേക്ക് ആകാവുന്ന ശരാശരി ജനസംഖ്യകൊണ്ട് ഹരിച്ചുകൊണ്ടാവണം.
2005 ല്‍ പൂര്‍ത്തിയായ പുനര്‍നിര്‍ണയത്തില്‍ നേട്ടം കൊയ്ത ജില്ലകള്‍ ഇപ്പറഞ്ഞ കാര്യങ്ങളില്‍നിന്നുതന്നെ, ജനസംഖ്യാ വര്‍ധനവും ജില്ലാതല നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാണ്. 2026 നുശേഷം നടക്കുന്ന സെന്‍സസ് പ്രകാരം മണ്ഡലങ്ങളുടെ അതിര്‍ത്തി വീണ്ടും പുനര്നിര്ണയിക്കുമെന്നിരിക്കെ, 2005 ല്‍ പൂര്‍ത്തിയായ മണ്ഡല പുനര്‍നിര്‍ണയപ്രകാരം ജില്ലാതലത്തില്‍ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ പ്രധാന ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കാം.
2005 ല്‍ പൂര്‍ത്തിയായ പുനര്‍നിര്‍ണയത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടംകൊയ്തത് മലപ്പുറം ജില്ലയാണ്. നാല് മണ്ഡലങ്ങളുടെ വര്‍ദ്ധനവാണ് മലപ്പുറം ജില്ലക്കുണ്ടായത്. അതായത് ആദ്യമുണ്ടായിരുന്ന 12 എംഎല്‍എമാരുടെ എന്നതില്‍നിന്ന് മലപ്പുറം ജില്ലയില്‍നിന്ന് 16 എംഎല്‍എമാര്‍ കേരള നിയമസഭയിലെത്തി. ഇതോടൊപ്പം, മുസ്ലിംലീഗ് എംഎല്‍എമാരുടെ റെക്കോര്‍ഡ് എണ്ണംകൊണ്ട് അഞ്ചാംമന്ത്രിയെ അവരോധിച്ചത് ഓര്‍ക്കേണ്ടതാണ്.
കൂടാതെ ഓരോ എംഎല്‍എമാരുടെ എണ്ണം കൂടുതല്‍ നേടിയ മറ്റുജില്ലകളുടെ കൂട്ടത്തില്‍ കണ്ണൂരും കോഴിക്കോടും ഉള്‍പ്പെടുന്നു. ആകെ കേരളാ നിയമസഭയിലെ എംഎല്‍എമാരുടെ എണ്ണം 140 ആയി നിജപ്പെടുത്തിയിട്ടുള്ളതുകൊണ്ട്, എംഎല്‍എമാരുടെ ജില്ലാതല എണ്ണത്തില്‍ കുറവ് വന്നതാകട്ടെ പൊതുവെ ഹിന്ദു- ക്രിസ്ത്യന്‍ ജനസമൂഹത്തിനു മുന്‍തൂക്കമുള്ള കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ്.
2026 നുശേഷം നടക്കുന്ന പുനര്‍നിര്‍ണയത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍:
ഓരോ സംസ്ഥാനത്തിനുമുള്ള ആകെ എംഎല്‍എമാരുടെയും എംപിമാരുടെയും എണ്ണം 2026 വരെ മാറ്റമില്ലാതെ തുടരുമെങ്കിലും, അതിനുശേഷം നടക്കാവുന്ന സെന്‍സസ് കണക്കുപ്രകാരം നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്നിര്ണയിക്കപ്പെടുന്നതാണ്.
2021 ലെ ജില്ലാതലത്തില്‍ പ്രവചിക്കപ്പെടുന്ന ജനസംഖ്യാ പ്രവചനത്തെ അടിസ്ഥാനമാക്കി ഇതേപ്പറ്റി നടത്തിയിട്ടുള്ള പഠനങ്ങളിലും സൂചിപ്പിച്ചുകാണുന്നത് മലപ്പുറം ജില്ലയിലെ അഭൂതപൂര്‍വമായ നിയമസഭാ മണ്ഡലങ്ങളുടെ വര്‍ധന ആണ്. മലപ്പുറം ജില്ലയില്‍ ആദ്യമുണ്ടായിരുന്ന 12 മണ്ഡലങ്ങളില്‍നിന്ന് ഭാവിയില്‍ അത് 21 മണ്ഡലങ്ങളിലേക്കും, കോഴിക്കോട് ജില്ലയില്‍ ഇത് ആദ്യമുണ്ടായിരുന്ന 12 ല്‍നിന്നും 14 ലേക്കും എത്തുമെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഭരിക്കാന്‍ 72 എംഎല്‍എമാരുടെ ഭൂരിപക്ഷം വേണ്ടുന്ന കേരളനിയമസഭയിലേക്ക് 35 അംഗങ്ങള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും എത്തുമെന്ന് സാരം. ഇതിന്റെ പരിണിതഫലമായി എംഎല്‍എമാരുടെ എണ്ണത്തില്‍ കുറവ് വരുന്നതാകട്ടെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ക്കും. ഉദാഹരണമായി, തുടക്കത്തില്‍ ഏഴ് എംഎല്‍എമാര്‍ ഉണ്ടായിരുന്ന പത്തനംതിട്ട ജില്ലക്ക് കേവലം നാല് എംഎല്‍എമാരായും, തുടക്കത്തില്‍ പതിനൊന്ന് എംഎല്‍എമാര്‍ ഉണ്ടായിരുന്ന ആലപ്പുഴ ജില്ലയില്‍ അത് എട്ട് ആയും ചുരുങ്ങുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് തരുന്നു.
ജില്ലാരൂപീകരണ വാദത്തിന്റെ കാണാപ്പുറങ്ങള്‍
ഭരണ സൗകര്യത്തിനായാണ് സംസ്ഥാനത്തെ ജില്ലകളായി തിരിക്കുന്നതെങ്കിലും, പ്രത്യേക ജില്ലാ രൂപീകരണ വാദങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന രാഷ്ട്രീയ നേട്ടങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. മലപ്പുറം ജില്ലാ രൂപീകരണ വേളയില്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്തിരുന്നില്ല.
കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭാഗങ്ങള്‍ ചേര്‍ത്ത് മലപ്പുറം ജില്ല രൂപീകരിച്ചത് മുസ്ലിംലീഗിന്റെ പിന്തുണയോടുകൂടി കേരളം ഭരിച്ചിരുന്ന 1969 ലെ ഇഎംഎസ് മന്ത്രിസഭയായിരുന്നു. ഇപ്പോള്‍ തിരൂര്‍ ജില്ലക്ക് വേണ്ടിയുള്ള മുറവിളിയും ഇതുപോലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒന്നാണോയെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളും പുനര്‍വിചിന്തനം ചെയ്യുന്നത് കേരളത്തിന്റെ ഐക്യത്തിന് ആവശ്യമാണ്.
അതുകൊണ്ട്, ഡോ. എന്‍. ഗോപാലകൃഷ്ണന് ചൂണ്ടിക്കാണിച്ച വര്‍ത്തമാന യാഥാര്‍ഥ്യത്തിന്റെ വൈകൃത മുഖം മതേതര വിരുദ്ധമെന്ന് ആക്ഷേപിക്കാതെ പ്രബുദ്ധ കേരളം ചര്‍ച്ച ചെയ്യേണ്ട ഒന്നുതന്നെയാണ്. എക്കാലത്തെയും ജനപ്രിയ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ രണ്ടു മണ്ഡലങ്ങളെ രണ്ടു പാക്കിസ്ഥാന് മണ്ഡലങ്ങള്‍ എന്ന് സംബോധന ചെയ്തപ്പോള്‍ കാണിച്ച സമചിത്തത നമ്മള് ഇപ്പോഴും കാണിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: