കണ്ണൂര്‍: രണ്ട് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് വിവാദമാകുന്നു.
ജില്ലാ സെഷന്‍സ് ജഡ്ജി ഔദ്യോഗിക അംഗമായ സമിതിയിലേക്കാണ് സിപിഎം ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ അനൗദ്യോഗികാംഗമായി നിയമിച്ചിരിക്കുന്നത്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസിലും എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലും വിചാരണ നേരിടുകയാണ് പി. ജയരാജന്.
കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ നിയമപരമായി സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉപദേശക സമിതിയില്‍ ഇരിക്കാന്‍ ജയരാജന് അയോഗ്യതയില്ലെങ്കിലും കൊലക്കേസ് പ്രതിയെന്ന നിലയിലും ജയരാജന് ഉള്‍പ്പെട്ട കേസിലെ മറ്റ് പ്രതികള്‍ കണ്ണൂര്‍ ജയിലില്‍ കഴിയുന്നു എന്നതിനാലും ഇത് വിവാദ നിയമനം തന്നെയാണ്.
ജയില്‍ ഡിജിപി ചെയര്‍മാനായുള്ള ഉപദേശകസമിതിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ ഔദ്യോഗിക അംഗങ്ങളാണ്. ജയരാജന് ഉള്‍പ്പെട്ട കതിരൂര്‍ മനോജ് വധക്കേസിന്റെയും ഷുക്കൂര്‍ വധക്കേസിന്റെയും നടപടിക്രമങ്ങള്‍ നടക്കുന്നതും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ്.
അനൗദ്യോഗിക അംഗമായി പി. ജയരാജനെ നിയമിച്ചതിലൂടെ കൊലക്കേസ് പ്രതിയും കേസിന്റെ നടപടിക്രമങ്ങള്‍ നടക്കുന്ന കോടതിയിലെ ന്യായാധിപനും ഒരേ സമിതിയിലുള്പ്പെടുന്ന അവസ്ഥയുണ്ടാകും.
ജയിലിന്റെ നടത്തിപ്പുമായും തടവുപുള്ളികളുടെ മോചനം, ജയില്‍ മാറ്റം തുടങ്ങിയ കാര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിനുള്ളതാണ് ജയില്‍ ഉപദേശക സമിതി.
ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലയില്‍ ജയരാജന് തുടര്‍ച്ചയായി ജയില്‍ സന്ദര്‍ശിക്കാനും സാഹചര്യമുണ്ടാകും. മനോജ് വധക്കേസിലേതുള്പ്പെടെ സിപിഎമ്മുകാരായ നിരവധി പ്രതികള്‍ റിമാന്‍ഡിലും ശിക്ഷയിലും കഴിയുന്ന കണ്ണൂര്‍ ജയിലിന്റെ കാര്യങ്ങളില്‍ ജയരാജന് രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്താനിടയുണ്ടെന്ന ആശങ്ക തള്ളിക്കളയാനാവില്ല.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന കൊടി സുനിയുള്‍പ്പടെയുള്ളവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു.
ജയരാജന് പ്രതിയായ കൊലക്കേസുകളുടെ വിചാരണ ആരംഭിക്കാനിരിക്കെ ജയരാജനൊപ്പം ഈ സമിതിയില്‍ അംഗമാകാന്‍ ജില്ലാ സെഷന്‍സ് ജഡ്ജി സന്നദ്ധനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: