ന്യൂദല്‍ഹി: പൊതു സിവില്‍കോഡ് നടപ്പാക്കാനാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 18 വയസ്സുകാരിയുടെ കത്ത്. 16-ാം വയസ്സില്‍ വിവാഹിതയായി രണ്ട് വര്‍ഷത്തിനുള്ളില്‍ മുത്തലാഖിലൂടെ മൊഴി ചൊല്ലപ്പെട്ട പൂനെ സ്വദേശിനി ആയിശയാണ് കത്തയച്ചത്. മുസ്ലിം യുവതികളുടെ തലമുറയെ നശിപ്പിക്കുന്ന ആചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
സമ്പന്നനായ പച്ചക്കറി വ്യാപാരിയായ മുഹമ്മദ് ഖാസിമുമായായിരുന്നു ആയിശയുടെ വിവാഹം. രണ്ട് വര്‍ഷമാകുന്നതിന് മുന്‍പേ ഒരു വെള്ള പേപ്പറില്‍ തലാഖ് എന്ന് മൂന്ന് തവണ എഴുതി മുഹമ്മദ് മൊഴിചൊല്ലി. എട്ട് മാസം പ്രായമായ കുഞ്ഞിനൊപ്പം വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. ഇതിനെതിരെ കോടതിയില്‍ പോരാട്ടത്തിലാണ് ആയിശ. വിവാഹത്തോടെ മുടങ്ങിയ പഠനവും പുനരാരംഭിച്ചിട്ടുണ്ട്. എന്നെപ്പോലെ നിരവധി സ്ത്രീകളുടെ ജീവിതം നശിപ്പിച്ച മുത്തലാഖ് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണം. പൊതു സിവില്‍കോഡ് നടപ്പിലാക്കണം. ആയിശ വ്യക്തമാക്കുന്നു.
പൊതു സിവില്‍കോഡ് നടപ്പാക്കണമെന്ന് പിതാവ് നിസാര്‍ ബഗ് വാന്‍ ആവശ്യപ്പെട്ടു. എന്റെ മകളെപ്പോലെ ഇനിയാരും ദുഖിക്കരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിശയുടെ പോരാട്ടത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. പൊതു സിവില്‍കോഡിനെതിരെ സത്യവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നത് മതമൗലികവാദികളാണെന്ന് മുസ്ലിം സത്യശോധക് മണ്ഡല് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: