ഹൈദരാബാദ്: കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ ഭരണത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കും. നയരൂപീകരണത്തിനുള്ള മൂന്നു ദിവസത്തെ വാര്‍ഷിക ദേശീയ യോഗം തുടങ്ങി.
ഭാഗ്യനഗര്‍ അന്നോജിഗുഡയില് ശ്രീ വിദ്യാവിഹാറില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി ഉദ്ഘാനം ചെയ്തു. സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഒപ്പമുണ്ടായിരുന്നു.
രണ്ടു മുഖ്യ വിഷയങ്ങളില്‍ പ്രമേയം പാസാക്കുമെന്ന് സഹകാര്യവാഹ് വി. ഭാഗയ്യ മാധ്യമങ്ങളോട് വിശദീകരിച്ചു. ഒന്ന്; അസഹിഷ്ണുക്കളായ കമ്മ്യൂണിസ്റ്റുകള്‍, പ്രത്യേകിച്ച് സിപിഎംകാര്‍, കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ ഭരണത്തില്‍, ഹിന്ദുക്കളെ, വിശേഷിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ രാഷ്ട്രീയ ശത്രുതയില്‍ കൊലപ്പെടുത്തുന്ന വിഷയം.
മറ്റൊന്ന്, ഏകാത്മ മാനവ ദര്‍ശനത്തിന്റെ 51 ാം വാര്‍ഷികവും ദര്‍ശനം ആവിഷക്രിച്ച പണ്ഡിറ്റ് ദീന ദയാല്‍ ഉപാദ്ധ്യായയുടെ 100 ാം ജന്മവാര്ഷികവും ആഘോഷിക്കുന്നത് സംബന്ധിച്ച്.
സാമ്പത്തിക പ്രതിസന്ധി, ആഗോള താപനം തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന് ദിശകാണിക്കാന്‍ ഏകാത്മ മാനവ ദര്‍ശനത്തിനാകും, ഭാഗയ്യ വിശദീകരിച്ചു.
ബംഗളില്‍ ദുര്‍ഗ്ഗാപൂജ വേളയില്‍ ജിഹാദികള്‍ നടത്തിയ ആക്രമണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്കെതിരേ മുസ്ലിംകള് നടത്തുന്ന കൊല, മാനഭംഗങ്ങള്‍ തുടങ്ങിയവ തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷണത്തോടെയാണ്. ഭൂരിപക്ഷത്തിന്റെ ചെലവില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയെ അവിടെ ഹൈക്കോടതി വിമര്‍ശിക്കുന്ന സ്ഥിതി ഉണ്ടായി.
ഹിന്ദു സമൂഹം നേരിടുന്ന എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജാതി വിവേചനത്തില്‍ സംഘം വിശ്വസിക്കുന്നില്ല, അത് മനുഷ്വത്വത്തിനും ഭരണഘടനയ്ക്കും എതിരാണ്. ഒരു ഹിന്ദുശാസ്ത്രവും അതംഗീകരിക്കുന്നില്ല. സാമൂഹ്യ വിഷയങ്ങളില്‍ സംഘം വിശദ പഠനങ്ങള്‍ നടത്തി, അഭിപ്രായങ്ങള്‍ തേടി. പൊതു ശ്മശാനവും ക്ഷേത്രപ്രവേശനവും പൊതു ജലാശയങ്ങളും ജാതി വിവേചനം തടയാന്‍ സഹായകമാകുമെന്നു വിലയിരുത്തി. ഇത്തരം വിഷയങ്ങളില്‍ സംഘ പ്രവര്‍ത്തകര്‍ പരിഹാരത്തിന് വ്യാപകമായി ഇടപെടും. തെലങ്കാനയിലെ പാലമൂര് ജില്ലയില്‍ പൊതു കടകളിലും മറ്റും രണ്ടുതരം പാത്രങ്ങളില്‍ ഭക്ഷണം കൊടുക്കുന്ന സംവിധാനം നിര്‍ത്തിയത് സംഘ പ്രവര്‍ത്തകരുടെയും എബിവിപിയുടെയും മറ്റും പ്രവര്‍ത്തനത്തിലാണ്.
പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന സഹായങ്ങള്‍ കിട്ടുന്നുവെന്നുറപ്പാക്കാന് സംഘം അവര്‍ക്കായി രൂപീകരിച്ച സംഘടനകളിലെ പ്രവര്‍ത്തനം ശക്തമാക്കും, സഹകാര്യവാഹ് വി. ഭാഗയ്യ മാധ്യമ സമ്മേളനത്തില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: