കൊച്ചി: ജിപ്സം വില്പനയിലെ അഴിമതിയുമായി ബന്ധപ്പെട്ട് എഫ്എസിടി ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ റെയ്ഡ് തുടരുന്നു. ചീഫ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) അംബികയുടെ വടുതലയിലെ വീട്ടിലും സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ ഭര്‍ത്താവിന്റെ ഓഫീസിലും ഇന്നലെ പരിശോധന നടന്നു.
അംബികയുടെ വീട്ടില്‍നിന്ന് ഒരു കോടിയില്‍ പരം രൂപയുടെ ബാങ്ക് നിക്ഷേപമടക്കമുള്ള സമ്പാദ്യത്തിന്റെ രേഖകള്‍ പിടിച്ചു. ഭര്‍ത്താവിന്റെ എറണാകുളം സെന്‍ട്രല്‍ എക്സൈസ് ഓഫീസില്‍ നിന്നും വസ്തു ഇടപടിന്റെ മൂന്നു രേഖകള്‍ കസ്റ്റഡിയിലെടുത്തു.
അംബികയുടെ വീട്ടില്‍ പരിശോധനയ്ക്കിടെ ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ ഒളിച്ചുവെക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ഓഫീസിലും സി ബി ഐ സംഘം റെയ്ഡ് നടത്തിയത്. മൂത്ത സഹോദരന് സിആര്‍പിഎഫില്‍ എഡിജിപിയാണെന്നും അദ്ദേഹത്തിന്റെ പേരിലാണ് നിക്ഷേപമെന്നും അംബികയുടെ ഭര്‍ത്താവ് സിബിഐ ഉദ്യോഗസ്ഥനോട് പറഞ്ഞു.
എങ്കില്‍ എഡിജിപിയുടെ വീട്ടിലും റെയ്ഡ് നടത്തുമെന്ന് ഉദ്യോഗസ്ഥന് പറഞ്ഞതോടെ 40 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ വീട്ടില്‍ നിന്നു തന്നെ കൊടുത്തു. തുടര്‍ന്നാണ് ഇയാളുടെ ഓഫീസിലും റെയ്ഡ് നടത്താന്‍ സിബിഐ തീരുമാനിച്ചത്. അവധി ദിവസമായിരുന്നിട്ടും സിബിഐ ഉദ്യോഗസ്ഥര്‍ പൂട്ടിക്കിടന്ന ഓഫീസ് തുറപ്പിച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് വസ്തു ഇടപാടിന്റെ രേഖകള്‍ കിട്ടി.
പ്രതികളുടെ ബാങ്ക് ലോക്കറുകള്‍ ഇന്ന് പരിശോധിക്കും. മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന പരിശോധയില്‍ പിടിച്ചെടുത്ത രേഖകള്‍ കൊച്ചിയില്‍ എത്തിക്കാന്‍ സമയമെടുക്കുമെന്നും ശേഷമേ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കൂവെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഫാക്ട് സിഎംഡി ജയ് വീര്‍ ശ്രീവാസ്തവ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യും.
ജിപ്സം അഴിമതിക്കേസില്‍ ഫാക്ട് സിഎംഡി ജയ്വീര് ശ്രീവാസ്തവയ്ക്കെതിരേ നടപടിക്ക് സിബിഐ ശുപാര്‍ശ നല്‍കും. നടപടി ഉണ്ടാകുന്നതോടെ അറസ്റ്റ് ചെയ്യും.
മാന്തോല് കൈവശം വച്ചതിന് ചീഫ് ജനറല്‍ മാനേജര്‍ (കോര്‍പറേറ്റ് ഫിനാന്‍സ്) ശ്രീനാഥ് വി. കമ്മത്തിനോട് മലയാറ്റൂര്‍ ഡിഎഫ്ഒ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ ബെംഗളൂരൂവിലാണ്.
കരാറിലെ അഴിമതി തൊഴിലാളി സംഘടനകള്‍ നേരത്തെ ചൂണ്ടികാട്ടിയതാണ്. സിഎംഡിക്ക് പരാതി നല്‍കുകയും ചെയ്തു. ഫാക്ടിലെ റെയിഡിന്റെ പഞ്ചാത്തലത്തില്‍ സേവ് ഫ്ക്ട് ഇന്ന് യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: