ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ നളിനി ശ്രീഹരന് അപ്പീലുമായി ദേശീയ വനിതാ കമ്മീഷനില്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തന്നെ നേരത്തെ മോചിപ്പിക്കണമെന്നാണ് നളിനിയുടെ ആവശ്യം.
2000 ത്തില്‍ ദേശീയ വനിതാ കമ്മീഷന് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ കുറ്റവാളിയായി നളിനി മാറിക്കഴിഞ്ഞെന്ന് ഇവരുടെ അഭിഭാഷകന് പി. പുകഴേന്തി പറഞ്ഞു. അത് കൊണ്ട് തന്നെ ഇവരെ മോചിപ്പിക്കാന്‍ വകുപ്പുകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ 25 വര്‍ഷമായി തനിയ്ക്ക് കണ്ണീരൊഴിഞ്ഞ ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്ന് വനിതാ കമ്മീഷന് നല്കിയ കത്തില്‍ നളിനി ചൂണ്ടിക്കാട്ടുന്നു. ഇതേ കേസില്‍ ഇവരുടെ ഭര്‍ത്താവ് ശ്രീഹരന് എന്ന മുരുകനും ജീവപര്യന്തം അനുഭവിക്കുകയാണ്.
തനിയ്ക്ക് മകളെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും നളിനി കത്തില്‍ പറയുന്നുണ്ട്. മകള്‍ ഇപ്പോള്‍ ബ്രിട്ടനിലാണ്. അവളുടെ വിവാഹം നടത്തണമെന്നും മോഹമുണ്ട്. 1991 ജൂലൈ 14ന് അറസ്റ്റിലായ നളിനിയെ 1998ലാണ് പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: