കൊച്ചി: ഇനി ഐഎന്‍എസ് വിരാട് കൊച്ചിയിലേക്കു വരില്ല. ഡീ കമ്മീഷനു മുമ്പുള്ള അവസാന അറ്റകുറ്റപ്പണികള്‍ക്ക് ശേഷം നാവികസേനയുടെ യുദ്ധക്കപ്പലായ വിരാട് മുംബൈയിലേക്ക് തിരിച്ചുപോയി. ഇന്നലെ രാവിലെ കൊച്ചി ദക്ഷിണ നാവികസേനയുടെ ആസ്ഥാനത്ത് നാവികസേന ഉദ്യോഗസ്ഥരുടേയും സാനിദ്ധ്യത്തിലാണ് യാത്രയപ്പ് നടന്നത്. എല്ലാപ്രാവശ്യവും അറ്റകുറ്റപ്പണികള്‍ക്കായി വിരാട് കൊച്ചിയിലാണ് എത്താറുള്ളത്.
53 വര്‍ഷം രണ്ട് രാജ്യങ്ങളുടെ നാവികസേനയുടെ ഭാഗമായി മാറുകയും, ഒട്ടേറെ യുദ്ധങ്ങളില്‍ സേനയ്ക്കൊപ്പം മുന്നണി പോരാളിയായി മാറുകയും ചെയ്തതിന്റെ ചരിത്രമാണ് ഐഎന്‍എസ് വിരാടിന്റേത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിമാനവാഹിനിക്കപ്പലുകളില്‍ ഒന്നാണ് വിരാട്. 1940കളില്‍ ബ്രിട്ടീഷ് റോയല്‍ നേവിക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത് 1959 നവംബറില്‍ കമ്മീഷന് ചെയ്ത എച്ച്എംഎസ് ഹെര്മസാണ് 1987 മുതല്‍ ഭാരത നാവികസേനയുടെ ഭാഗമണിത്. 28 വര്‍ഷക്കാലം റോയല്‍ നേവിയില്‍ സേവനമനുഷ്ഠിച്ച ഹെര്‍മസ് 1987 മെയ് 12നാണ് നാവികസേനയിലെത്തിയത്.
ഐഎന്‍എസ് വിരാടില്‍ യുദ്ധസജ്ജമായി 20 സീഹാരിയര്‍ പോര് വിമാനങ്ങള്‍, സീകിങ്ങ്, എച്ച്എഎല്‍ ധ്രുവ്, ചേതക് ഹെലികോപ്ടറുകള്‍, ബാരക് മിസൈയില്‍, ബോഫോഴ്സ് തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരങ്ങളാണുണ്ടായിരുന്നത്. 28,000 ടണ്‍ ശേഷിയുള്ള വിരാട് വിമാനവാഹിനിയുടെ നീളം 226.5 മീറ്ററാണ്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മെയില്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഐഎന്‍എസ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായാണ് നിലകൊണ്ടത്. മൂന്ന് നാവികസേനാ തലവന്മാരും 18 കമാന്റിങ്ങ് ഓഫീസര്‍മാരുമടങ്ങുന്ന വലിയൊരു നാവികസേനാംഗങ്ങളുടെ കര്മ്മമേഖലകൂടിയാണ് ഐഎന്‍എസ് വിരാടിന്റേത്.
1987 മെയ് മുതല്‍ 1988 ഡിസംബര്‍വരെ സേവനമനുഷ്ഠിച്ച ക്യാപ്റ്റന്‍ എം. വിനോദ് പാസ്റീഷ് ആയിരുന്നു വിരാടിന്റെ ആദ്യ കമാന്‍ഡിങ് ഓഫീസര്‍.
കപ്പലില്‍ ഉപയോഗിച്ച സീ ഹാരിയര്‍ വിമാനങ്ങള്‍ മെയില്‍ ഡീകമ്മിഷന്‍ ചെയ്തിരുന്നു. സ്റ്റീം പ്രൊപ്പല്ലര്‍ ഉപയോഗിച്ചിരുന്ന ലോകത്തെ ഏക വിമാനവാഹിനിക്കപ്പലാണ് വിരാട്. ഇന്ത്യന്‍ നാവികസേനയിലെ കാല്‍നൂറ്റാണ്ടുകാലത്തെ സേവനത്തിനിടയില്‍ സപ്തസാഗരങ്ങളുടെ ആഴങ്ങളിലൂടെ ഐഎന്‍എസ് വിരാട് ഇതിനകം അഞ്ചുലക്ഷം നോട്ടിക്കല്‍ മെയില്‍ ദൂരം സഞ്ചരിച്ച് കഴിഞ്ഞു. 40,000 മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനിടയില്‍ 20,000 മണിക്കൂറും നിതാന്ത്രജാഗ്രതയുമായി കടല്പ്പരപ്പുകളിലാണ് കര്‍മ്മനിരതയായത്.
ഡീ കമ്മീഷന് ചെയ്യുന്നതിന് മുന്‍പായി ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും അഴിച്ചുമാറ്റി ഇപ്പോള്‍ കപ്പിലിന് പുറംചട്ട മാത്രമേയുള്ളൂ. അതിനാല്‍ മറ്റ് കപ്പലുകളുടെ സഹായത്തോടെയാണ് മുംബൈ നാവികാസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. ഇന്ത്യന്‍ പതാകയുമായി വിരാട് 2,250 ദിവസം കടലില്‍ സഞ്ചരിച്ചിട്ടുണ്ട്. ഇരുപത്തേഴ് തവണയാണ് ലോകംചുറ്റിയത്. 1989 ലെ ശ്രീലങ്കന്‍ ദൗത്യമായ ഓപ്പറേഷന് ജൂപ്പിറ്റര്‍, 1999 ലെ കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷന് വിജയ് എന്നിവയില്‍ നിര്‍ണായക പങ്കാണ് വിരാട് വഹിച്ചത്.
യുഎസ് നേവിയുമായി ചേര്‍ന്ന് മലബാര്‍, ഫ്രഞ്ച് നേവിയുമായി ചേര്‍ന്ന് വരുണ, ഒമാന്‍ നേവിയുമായി ചേര്‍ന്ന് അല്‍ സബ്രര് തുടങ്ങിയ സംയുക്ത നാവികാഭ്യാസത്തിലും ട്രോപ്പക്സ് സൈനികാഭ്യാസത്തിലും ഐഎന്‍എസ് വിരാട് പങ്കെടുത്തിട്ടുണ്ട്. 2001 ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍സേന നടത്തിയ ഓപ്പറേഷന് പരാക്രമയിലും ഐഎന്‍എസ് വിരാട് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഈ വര്‍ഷം നടന്ന രാജ്യാന്തര ഫ്ളീറ്റ് റിവ്യൂവിലാണ് കപ്പല്‍ അവസാനമായി സേനയുടെ ഭാഗമായത്.
വിരാടിനൊപ്പം സബ്. ലഫ് ടി.പി. സിങ് സേനയില്‍നിന്നു വിടവാങ്ങും.1985 ഫെബ്രുവരി പതിനൊന്നിനാണു ലക്നൗ സ്വദേശിയായ തരേന്ദ്ര പി.സിങ് ഭാരത നാവികസേനയില്‍ പ്രവേശിക്കുന്നത്. 1986 ഡിസംബറില്‍ വിരാടിന്റെ കമ്മിഷനിങ് ക്രൂവില്‍ അംഗമായി യുകെയിലേക്ക്. അവിടെ വിദഗ്ധ പരിശീലനം നേടിയ ശേഷം വിരാടിന്റെ ബോയിലര്‍ റൂമില്‍ ചുമതലക്കാരനായി. 31 വര്‍ഷത്തെ നാവികസേനാ ജീവിതത്തിനിടെ 24 വര്‍ഷവും കപ്പലിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: