കൊച്ചി: അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ്, എഡിജിപി ബി. സന്ധ്യയെ തള്ളിപ്പറഞ്ഞത് നിയമമന്ത്രി എ.കെ. ബാലനെ രക്ഷിക്കാനാണെങ്കിലും, ഈ ഘട്ടത്തില്‍, സന്ധ്യയെ അറിയാവുന്നവര്‍ ഓര്‍ക്കുക സിറാജുന്നീസയെ ആയിരിക്കും. പാലക്കാട്ട് വെറും പതിനൊന്നു വയസുള്ള സിറാജുന്നീസയെ പോലീസ് വെടിവെച്ചുകൊല്ലുമ്പോള്‍, അതിനു മൗനാനുവാദം നല്കി സ്ഥലത്തുണ്ടായിരുന്നയാളാണ്, അന്ന് ഷൊര്‍ണൂര്‍ എഎസ്പിയായിരുന്ന സന്ധ്യ.
1991 ഡിസംബര്‍ 15 നായിരുന്നു സംഭവം. ബിജെപി പ്രസിഡന്റ് മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്ര കേരളത്തിലെത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട ഉപയാത്ര, മേപ്പറമ്പില്‍ ആക്രമിക്കപ്പെട്ടതോടെ, സംഘര്‍ഷമായി. പുതുപ്പള്ളി തെരുവിലൂടെ എഎസ്പി സന്ധ്യ പോകുമ്പോള്‍, രംഗം ശാന്തമായിരുന്നു. ആ ഭാഗത്ത് ഒരക്രമവും ഉണ്ടായിരുന്നുമില്ല.
സിറാജുന്നീസയും സഹോദരിയും വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അയല്ക്കാരന് മുഹമ്മദ് അതു കണ്ടുനിന്നു. കണ്ട്രോള് റൂം നിയന്ത്രിച്ചിരുന്ന ഡിഐജി രമണ്‍ ശ്രീവാസ്തവയെ രംഗം ശാന്തമാണെന്ന വിവരം പോലീസ് അറിയിച്ചു. അപ്പോള്‍ ശ്രീവാസ്തവ പ്രതികരിച്ചത് ഇവിടെ എഴുതുന്നില്ല. സന്ധ്യയുടെ കൈയിലെ വാക്കി-ടോക്കി ശ്രീവാസ്തവ, സൂപ്രണ്ടിനു കൈമാറാന്‍ പറഞ്ഞു. തുടര്‍ന്നാണ് പോലീസ് സിറാജുന്നീസയെ വെടിവെച്ചത്. വെടിയുണ്ട സിറാജുന്നിസയുടെ മൂക്കിനു താഴെക്കൂടി കയറി തലയ്ക്കു പിന്നിലൂടെ പുറത്തെത്തി. തല്‍ക്ഷണം കുട്ടി മരിച്ചു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തുനിഞ്ഞവരെയൊക്കെ പോലീസ് തല്ലിയോടിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഇടതുമുന്നണി ജയിച്ചത്, സിറാജുന്നീസയെ മുന്‍നിര്‍ത്തിയാണ്. ഭരണപക്ഷത്തുണ്ടായിരുന്ന മുസ്ലിംലീഗ് സിറാജുന്നീസയെ അവഗണിച്ചുകഴിഞ്ഞിരുന്നു. സിറാജുന്നീസയുടെ പേരുപറഞ്ഞാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇന്ത്യന്‍ നാഷണല്‍ ലീഗും മ അദനിയുടെ പിഡിപിയുമുണ്ടായത്.
രാഷ്ട്രീയക്കാര്‍ തഴഞ്ഞ സിറാജുന്നീസയ്ക്കുവേണ്ടി, സംഭവത്തിന് ദൃക്സാക്ഷിയായ കൊളക്കാടന്‍ മൂസ ഹാജിയാണ് പാലക്കാട്ട് ഒന്നാംക്ലാസ് മജിസ്ട്രേട്ടിനുമുന്നില്‍ സ്വകാര്യ അന്യായം കൊടുത്തത്. ശ്രീവാസ്തവയും സന്ധ്യയും ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് അതില്‍ ആവശ്യപ്പെട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് 1997 ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഒന്നരവര്‍ഷത്തിനുശേഷമാണ് ആ ഉത്തരവ് നായനാര്‍ സര്‍ക്കാര്‍ പരിശോധിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് (ക്രൈം ഐജി), ഡിജിപി ബി.എസ്. ശാസ്ത്രിയെ കണ്ടപ്പോള്‍, അദ്ദേഹം അന്വേഷണത്തെ അനുകൂലിച്ചില്ല. ഫയല്‍ പോലീസ് അടച്ചു. ക്രൈംബ്രാഞ്ച്, 1999 ല്‍ പാവം സിറാജുന്നീസയെ, കലാപകാരികളുടെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കി.
സന്ധ്യ സിറാജുന്നീസ വധത്തില്നിന്നൊഴിവാക്കപ്പെടുമ്പോള്, പി. ശശിയായിരുന്നു, നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. പോലീസ് ഓഫീസര്‍മാര്‍ക്കിടയില്‍ ശശി, ‘കണ്ടര് മേനോന്’ എന്നറിയപ്പെട്ടു. വടക്കന്‍പാട്ടില്‍ ഉണ്ണിയാര്‍ച്ചയെ അമ്പലത്തില്‍ കണ്ടു മോഹിച്ചയാളാണ് കണ്ടര് മേനോന്.
സന്ധ്യയും വിചാരണക്കോടതി ജഡ്ജി രവീന്ദ്രബാബുവും സര്‍ക്കാര്‍ അറിയാതെയാണ് പോയതെന്ന് സുധാകരപ്രസാദ് പറഞ്ഞത് മുഖവിലക്കെടുത്താല്‍, അതിനര്‍ത്ഥം എ.കെ. ബാലന് സ്വന്തം ബുദ്ധിവച്ച് സന്ധ്യയെയും സംഘത്തെയും കട്ജുവിന്റെ അടുത്തയച്ചു എന്നു പിണറായി വിജയന് കരുതുന്നു എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: