ആലപ്പുഴ: നവംബര്‍ ഒന്നു മുതല്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കേരളത്തില്‍ നടപ്പാക്കുമെന്ന് ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി. തിലോത്തമന് പത്രസമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍കാര്‍ഡ് വിതരണം 2017 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 15ന് മുന്‍പ് പൂര്‍ത്തിയാക്കും.
ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതോടെ എപില്‍, ബിപിഎല്‍ പട്ടിക ഇല്ലാതാകും. ഇതിനുമുന്നോടിയായുള്ള കരട് മുന്‍ഗണനാ പട്ടിക കഴിഞ്ഞ 20ന് പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതികള്‍ ഈ മാസം 30ന് മുമ്പായി ബന്ധപ്പെട്ട ഓഫീസുകളില്‍ രേകഖള്‍ സഹിതം സമര്‍പ്പിക്കാം. മുന്‍ഗണന, മുന്‍ഗണന ഇതര പട്ടികയായിരിക്കും പുതിയ മാനദണ്ഡം. ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍, 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണം ഉള്ള വീടുകളുള്ളവര്‍, നാലുചക്രവാഹനം സ്വന്തമായി ഉള്ളവര്‍, സര്‍ക്കാര്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ (പട്ടിക വര്‍ഗ്ഗത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഒഴികെ), ആദായ നികുതി ദായകര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ പാടില്ല.
കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ 1.54 കോടിയോളം ആളുകള്‍ മുന്‍ഗണനാ വിഭാഗത്തിലാണ്. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കും. കരട് പട്ടിക സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും. അനര്‍ഹര്‍ പട്ടികയിലെ മുന്‍ഗണനാ വിഭാഗത്തില്‍ കടന്നുകൂടിയാല്‍ പട്ടിക പുനഃപരിശോധിച്ച് ഗൗരവമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ നേരത്തെ പൂരിപ്പിച്ച് നല്കിയ അപേക്ഷാ ഫോറങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതത് റേഷന്‍കടകള്‍, താലൂക്ക് /സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുകള്‍, പഞ്ചായത്ത്/വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും വകുപ്പിന്റെ വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം. പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും മേല്പറഞ്ഞ ഓഫീസുകളിലാണ് നല്‍കേണ്ടത്. റേഷനിങ് ഇന്‍സ്പെക്ടര്‍ കണ്‍വീനറും പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളുമായ വെരിഫിക്കേഷന് കമ്മിറ്റി പരാതികളില്‍ ഹിയറിങ് നടത്തി നവംബര്‍ 15ന് മുമ്പായി തീരുമാനമെടുക്കും.
തീരുമാനം ലഭിച്ച് ഏഴു ദിവസത്തിനകം ജില്ലാ കളക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റിക്ക് മുമ്പാകെ അപ്പീല്‍ നല്‍കാം. നവംബര്‍ 30ന് മുമ്പായി അപ്പീലില്‍ തീര്‍പ്പുകല്‍പ്പിക്കും. തുടര്‍ന്ന് ഡിസംബര്‍ 15ന് മുമ്പായി അന്തിമ പട്ടിക തയ്യാറാക്കും. 2017 ജനുവരി ഒന്നിന് മുമ്പായി അന്തിമപട്ടിക ഗ്രാമസഭയില്‍ സമര്‍പ്പിക്കുകയും ചെയ്യും. റേഷന്‍ വിതരണത്തിലെ അഴിമതി ഇല്ലാതാക്കും. ഇടത്തട്ടുകാരെ ഒഴിവാക്കും. കടകള്‍ നവീകരിക്കും. കൂടുതല്‍ അവശ്യസാധനങ്ങളും ഇനി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും, പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: