എരുമേലി: മതേതരമാണന്ന് പറയുന്ന സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസികളുടെ ക്ഷേത്രാചാരങ്ങളെ കടന്നാക്രമിക്കുകയാണ്. തുല്യനീതി ഉറപ്പാക്കേണ്ടവരുടെ ഈ അനീതി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വഴിയൊരുക്കുമെന്നും എരുമേലിയില്‍ നടന്ന ശബരിമല അയ്യപ്പസേവാസമാജം ദേശീയ പൊതു യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
ശബരിമലക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെല്ലാം പിന്നില്‍ എല്ലായിപ്പോഴും ഇത്തരം ശക്തികളാണ്. ശബരിമലയെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനു പിന്നില്‍ ഹൈന്ദവ കൂട്ടായ്മയെ തകര്‍ക്കുകയെന്ന ഗൂഢതന്ത്രമാണ്,പ്രമേയത്തില്‍ പറയുന്നു. ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് തന്നെ വിട്ടു നല്‍കുകയാണ് വേണ്ടതെന്നും അല്ലാതെ ആചാരാനുഷ്ഠാനങ്ങളില്‍ കടന്നു കയറുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്നും പ്രമേയം പറയുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ നടത്തുന്ന കേസില്‍ കക്ഷി ചേരാനും ക്ഷേത്രസംരക്ഷണത്തിനായി ഒപ്പം നില്‍ക്കാനും തീരുമാനിച്ചു. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണങ്കിലും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ തീര്‍ത്ഥാടനകേന്ദ്രമെന്ന പ്രഖ്യാപനം ശബരിമലയിലെത്തി നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രിയെ നേരില്‍ കാണാനും സമ്മേളനം തീരുമാനിച്ചു.
ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ മറ്റ് സംസ്ഥാനങ്ങളിലായി 200 സേവാ കേന്ദ്രങ്ങള്‍ തുറക്കും. അടുത്ത വര്‍ഷം ഹൈദ്രബാദില്‍ 108 വിശേഷസമിതികളുടെയും 108 സംഘങ്ങളുടെയും വിശാലസമ്മേളനം നടത്തും. സ്വഛ് ഭാരത് പരിപാടിയുടെ ഭാഗമായി തീര്‍ത്ഥാടനശേഷം എരുമേലി, ശബരിമല എന്നിവിടങ്ങളില്‍ ശുചീകരണം നടത്തും.
എരുമേലി കൊരട്ടി ഡിറ്റിപിസി ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസമായി നടന്ന യോഗത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. സമാപന സമ്മേളനം രാഷ്ടീയ സ്വയം സേവക സംഘം ക്ഷേത്രീയ പ്രചാരക് കെ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. സമാജത്തിന്റെ പുതിയ വൈസ് ചെയര്‍മാനായി ചെന്നൈ സ്വദേശി റ്റി.വി. ലക്ഷ്മി നാരായണനെ യോഗം തെരഞ്ഞെടുത്തു.
ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന്, ട്രഷറര്‍ പത്മകുമാര്‍, പി.ആര്.ഒ വിനോദ് കുമാര്‍, കേരള സംസ്ഥാന സംഘടനാ പ്രസിഡന്റ് കെ.ജി. ജയന്, സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, സെക്രട്ടറി എസ്. മനോജ്, സഹ സംഘടനാ സെക്രട്ടറി റ്റി.കെ. കുട്ടന്, ട്രഷറര്‍ മന്മഥന് നായര്‍, രവീന്ദ്രന് കൂനംകര, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് വി.ആര്. രതീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: