ന്യൂദല്‍ഹി : ലോക്സഭ അംഗമായിരുന്ന ഫൂലന്‍ദേവി വധക്കേസ് പ്രതി ഷേര്‍ സിങ് റാണയ്ക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് പി. എസ് തേജി എന്നിവടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആള് ജാമ്യവും അത്ര തന്നെ തുകയുടെ രണ്ട് ഈടും നല്‍കിയതിനെ തുടര്‍ന്നാണ് കേസിലെ ഏകപ്രതിയായ റാണയെ വിട്ടയയ്ക്കുന്നത്.
2014 ആഗസ്റ്റിലാണ് റാണ കുറ്റക്കാരനെന്ന് കണ്ടെത്തി വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് ഉത്തരവിട്ടത്. കേസിലെ മറ്റു 10 പ്രതികളേയും വെറുതെവിട്ടു. ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 307 (വധശ്രമം), 34 (പൊതു ലക്ഷ്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് റാണക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊള്ളക്കാരിയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങിയ ഫൂലന് ദേവി ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ മണ്ഡലത്തിലെ സമാജ്വാദി പാര്‍ട്ടിയുടെ ലോക്സഭാംഗമായിരിക്കെയാണ് 2001 ജൂണ്‍ 25ന് കൊല്ലപ്പെട്ടത്. 11 പേര്‍ക്കെതിരെയാണ് ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: