തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്തലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ഇ.പി. ജയരാജനും സിപിഎം നേതാക്കള്‍ക്കുമെതിരായ കേസുകളിലെ അന്വേഷണത്തിന്റെ ഗതിവിഗതികള്‍ അറിയാനാണ് വിജിലന്‍സ് ഡയറക്ടറുടെ ഫോണും ഇ മെയിലും ചോര്‍ത്തുന്നതെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
തത്തയെ സ്വതന്ത്രമായി പറക്കാനനുവദിച്ചിരിക്കുകയാണ് എന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആഭ്യന്തര സെക്രട്ടറിപോലും അറിയാതെ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഗുരുതരമായ ഈ കുറ്റകൃത്യം ചെയ്യുന്നത്.
അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു പറഞ്ഞ ശേഷം, അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് ഡയറക്ടറുടെ മൊബൈല്‍ ഫോണും ഇ-മെയിലും ചോര്‍ത്തുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നിറഞ്ഞ സമീപനത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.
ഫോണും ഇ മെയിലും ചോര്‍ത്തലിനെ കുറിച്ച് അറിയില്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്റെ ഫോണും ഇ മെയിലും ചോര്‍ത്തിയതായി വന്ന വാര്‍ത്തകള്‍ നിഷേധിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തയാറായിട്ടുമില്ല.
സൈബര്‍ ക്രൈം സെല്ലിലെ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഡിജിപിക്ക് നല്കിയ കത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര സെക്രട്ടറി അറിയാതെ സൈബര്‍ ക്രൈം സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍ക്കാരാണ് വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്തുന്നതെന്ന് ഇതിലൂടെ തെളിയുന്നു.
ഒരുവശത്ത് വിജിലന്‍സിന് സ്വാതന്ത്ര്യം എന്നു പരസ്യമായി പ്രഖ്യാപിക്കുകയും മറുവശത്ത് വകുപ്പ് സെക്രട്ടറിപോലും അറിയാതെ വിജിലന്‍സ് ഡയറക്ടറുടെതന്നെ ഫോണ്‍ ചോര്‍ത്തുകയും ചെയ്യുന്ന ഈ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: