തിരുവനന്തപുരം: തന്റെ ഫോൺ ചോർത്തിയെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പരാതി നൽകിയത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിജിലൻസ് ഡയറക്ടറുടെ ഫോൺ ചോർത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും തരത്തിൽ വിജിലൻസ് ഡയറക്ടറെ സമ്മർദ്ധത്തിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തുടരണമെന്ന് തന്നെയാണ് താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും സംസ്ഥാനത്ത് സ്വതന്ത്രമായി ഫോൺ ഉപയോഗിക്കാൻ കഴിയാത്തത് വളരെ ഗുരുതരമായ കാര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിജിലൻസിൽ ശീതസമരം നടക്കുകയാണ്. തീക്കട്ടയിൽ ഉറുമ്പരിക്കുന്ന സാഹചര്യമാണിത്. ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരം പാരവയ്പാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ജേക്കബ് തോമസിന് സ്ഥലജല വിഭ്രമം ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫോൺ ചോർത്തൽ സംഭവത്തിൽ ജേക്കബ് തോമസ് കാര്യങ്ങൾ മറച്ചു വയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജേക്കബ് തോമസിനെതിരെ പല നീക്കങ്ങളും നടക്കുകയാണ്. എന്നാൽ, കാര്യങ്ങൾ നല്ലവണ്ണം നടക്കാൻ സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും കേസുകളിൽ അന്വേഷണം നേരിടുന്നവരാവാം ജേക്കബ് തോമസിനെതിരായ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: