മനാമ: ഭീകരവാദം ലോക സമാധാനത്തിന് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബഹ്റൈനിൽ ഭാരത ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരത ലോക സമാധാനത്തിന് ഭീഷണിയാണ്, അന്താരാഷ്ട്ര ജനത ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഭീകരതയ്ക്കെതിരെ പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈന് ആരംഭിച്ച ‘ലിറ്റിൽ ഇന്ത്യ ഇൻ ബഹ്റൈന്’ പ്രോജക്ടിനെ പ്രശംസിച്ച അദ്ദേഹം ഇത്തരം പദ്ധതികൾ ഇരുരാജ്യങ്ങളെയും തമ്മിൽ കൂടുതൽ അടുക്കാൻ സഹായകമാകുമെന്നും പറഞ്ഞു.
ഭാരതത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വാചാലനായി. മോദിയുടെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഭാരതത്തിൽ ആകമാനമുള്ള അഴിമതികൾ കുറഞ്ഞ് വരികയാണ്. ലോകരാജ്യങ്ങളിൽ ഭാരതത്തിന് സുപ്രധാന സ്ഥാനമാണുള്ളത്. എല്ലാവരും ഭാരതത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജൻ ധൻ യോജന, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, മേക്കിങ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ രാജ്യത്തിന് ഏറെ കരുത്ത് പകരുന്നതാണ്. ഏറെ കരുത്തനും ചിന്തിച്ച് പ്രവർത്തിക്കുന്നയാളുമാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റാൻ അദ്ദേഹത്തിനാകുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ബഹ്റൈനിൽ എത്തിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: