ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജി സന്നദ്ധത അറിയിച്ചു. രാവിലെ സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവിനെ ടെലിഫോണില്‍ വിളിച്ചാണ് രാജിസന്നദ്ധത അറിയിച്ചത്. മുലായം സിംഗ് യാദവ് വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗത്തിലും അഖിലേഷ് യാദവ് രാജിസന്നദ്ധത അറിയിച്ചു.
പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ തന്നെ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നു. എന്നാല്‍ തുടരണമെന്നാണ് അദ്ദേഹം അറിയിച്ചത്. തനിക്കെതിരെ വലിയ തോതിലുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ഈ ഗൂഢാലോചനക്കാരെ വെറുതെ വിടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ താന്‍ രാജിക്ക് തയാറാണെന്ന് മുലായം സിംഗ് യാദവിനെ അറിയിച്ചതാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പടെയുള്ളവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് പൊരുത്തപ്പെടാനാവില്ല. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
രാജിവച്ചാലും താന്‍ പാര്‍ട്ടി പിളര്‍ത്തുകയില്ല. സമാജ്വാദി പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഖിലേഷ് അറിയിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിനെയും അമര്‍സിംഗിന്റെ അനുയായികളായ ഓംപ്രകാശ് സിംഗ്, നാരദാ റായ്, ശതാബ് ഫാത്തിം എന്നീ മന്ത്രിമാരെയും അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: