പത്തനാപുരം: കടശ്ശേരിയിലെ ശബരി കുപ്പവെള്ളപദ്ധതിയുടെ പ്ലാന്റ് വനം മന്ത്രി അഡ്വ.കെ.രാജു സന്ദര്‍ശിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കുപ്പിവെള്ള ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം. പ്ലാന്റിലെത്തിയ മന്ത്രി അധികൃതരോട് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുകയും നിര്‍മ്മാണം വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ അവലോകനയോഗവും ചേര്‍ന്നു. പ്ലാന്റിന്റെ തുടര്‍നടപടികളെ പറ്റി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ഉടന്‍ ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്കി. വനംവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ശബരികുടിവെള്ളപദ്ധതി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 2012 ഒക്ടോബറില്‍ ആരംഭിച്ചത്. ഇതിനിടെ രണ്ടാംഘട്ടമായി മെഷീനറികള്‍ വാങ്ങുന്നതിനുളള പണം വനം വകുപ്പ് അനുവദിച്ചില്ല. ഇതോടെ പദ്ധതി മുടങ്ങി. തുടര്‍ന്നാണ് മന്ത്രി പ്ലാന്റ് സന്ദര്‍ശിച്ചത്. വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന് തോമസ്, പുനലൂര്‍ ഡിഎഫ്ഒ സിദ്ദിഖ്, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികല, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: