ബാഗ്ദാദ്: ഇറാഖ്, കുര്‍ദ് സേനകള്‍ മൊസൂളിലേക്ക് അടുക്കുന്നു. കുര്‍ദ് സേന അഞ്ച് കിലോമീറ്റര്‍ അടുത്തുള്ള ക്രിസ്ത്യന്‍ നഗരമായ ബാഷിഖ ഐഎസില്‍ നിന്ന് മോചിപ്പിച്ചു. ശക്തമായ പോരാട്ടത്തില്‍ തുര്‍ക്കി സൈന്യവും കുര്‍ദ് പോരാളികളെ സഹായിക്കാനെത്തി. ഹംദാനിയ, ബര്ട്ടേല ഗ്രാമങ്ങള്‍ ശനിയാഴ്ച ഇറാഖി സൈന്യവും മോചിപ്പിച്ചിരുന്നു.
അതിനിടെ, ഇറാഖി സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഐഎസ് ഭീകരര്‍ മൊസൂളിനടുത്തുള്ള റുത്ബ ഗ്രാമത്തില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിട്ടു. മൂന്നിടങ്ങളില്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. എന്നാല്‍, സൈനികരോ ജനങ്ങളോ മരിച്ചോയെന്ന് സംയുക്ത സൈനിക കമാന്‍ഡ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ യാഹ്യ റസൂല്‍ വെളിപ്പെടുത്തിയില്ല. സൈന്യം മൊസൂളിനോടടുക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആക്രമണങ്ങള്‍ കൂടിയേക്കാമെന്ന് ഇറാഖിലെ യുഎസ് കമാന്‍ഡര്‍ ലഫ്. ജനറല്‍ സ്റ്റീഫന്‍ ടൗണ്‍സെന്‍ഡ് പറഞ്ഞു.
മൊസൂളിന്റെ വടക്ക്, കിഴക്ക് തെക്ക് വശങ്ങളിലൂടെയാണ് സൈന്യങ്ങള്‍ സമീപിക്കുന്നത്. ഇവിടങ്ങളിലുള്ള മിക്ക ഗ്രാമങ്ങളും ജനം നേരത്തെ തന്നെ ഉപേക്ഷിച്ചു. കുഴിബോംബുകള്‍ പാകിയിരിക്കുന്നതിനാല്‍ താമസം അസാധ്യം. മൊസൂളിന് അഞ്ചു കിലോമീറ്റര്‍ അടുത്തെത്തിയ കുര്‍ദ് സൈന്യം എട്ടു ഗ്രാമങ്ങള്‍ ഇതിനകം മോചിപ്പിച്ചു. മൊസൂളിലേക്കുള്ള വഴിയും ഇവര്‍ പിടിച്ചെടുത്തു.
സഫ്രിയ ഗ്രാമക്കാര്‍ ഇറാഖി സേനയെ ആഹ്ലാദത്തോടെയാണ് വരവേറ്റത്. ഒരു ലക്ഷത്തോളം സൈനികരാണ് മൂന്നു വശങ്ങളില് നിന്ന് മൊസൂളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ ആറായിരത്തിലേറെ ഭീകരര്‍ മാത്രമേയുള്ളുവെങ്കിലും കടുത്ത പോരാട്ടവും ചാവേറാക്രമണങ്ങളും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സൈന്യം.
അതിനിടെ, മൊസൂളിനടുത്തുള്ള ഒരു ഗ്രാമത്തില്‍ ഇറാഖി സൈന്യത്തിന്റെ വിജയം ആഘോഷിച്ച നാല്‍പ്പതു പേരെ ഐഎസ് ഭീകരര്‍ കൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: