തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്മാര് റൂറല്‍ എസ്.പിക്ക് കത്ത് നല്കി. പെട്ടെന്നുണ്ടായ പ്രകോപനമാണ് പരാതിക്ക് കാരണമായതെന്നാണ് വിശദീകരണം.
കൂട്ടുകുടുംബ വ്യവസ്ഥയില്‍ വ്യാപാരം നടത്തുന്നവരാണ് ഞങ്ങള്‍. നിസാമിനെതിരെ പരാതിയുമായി പോയത് വലിയ തോതില്‍ ചര്‍ച്ചയായി. പരാതി പിന്‍വലിക്കണമെന്നത് കുടുംബം ഒന്നാകെ ആലോചിച്ചെടുത്ത തീരുമനമാണെന്നും കത്തില്‍ പറയുന്നു. കത്ത് റൂറല്‍ എസ്.പി കേസ് അന്വേഷിക്കുന്ന അന്തിക്കാട് എസ്.ഐക്ക് കൈമാറിയിട്ടുണ്ട്.
നേരത്തെ സഹോദരന്മാരുടെ പരാതിയെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് കുമാര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. നിസാമിന് ഫോണ്‍ കൈമാറിയെന്ന് പറയപ്പെടുന്ന ഷിബിന്റെ മൊഴിയും എടുത്തിരുന്നു. തുടര്‍ന്ന് നിസാം ജയിലില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചുവെന്ന് പൂര്‍ണമായും തെളിഞ്ഞുവെന്ന് കാണിച്ച് റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിക്കാട് എസ്.ഐയോട് വധഭീഷണി, അസഭ്യം പറച്ചില് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് വിശദമായി അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നിസാമിന്റെ ബന്ധുക്കള്‍ എത്തിയത്.
അതിനിടെ നിസാമിന്റെ ഫോണ്‍വിളികളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. ഈ സാഹചര്യത്തില്‍ അന്വേഷണവുമായി പോലീസ് മുന്നോട്ട് പോകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: