ലഖ്നൗ : സമാജ്വാദി പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവ് വിളിച്ച യോഗത്തില്‍ അഖിലേഷ് യാദവും മുലായവും പരസ്യമായി ഏറ്റുമുട്ടി. ഒത്തുതീര്‍പ്പിനുള്ള മുലായത്തിന്റെ നിര്‍ദേശം തള്ളിയ അഖിലേഷ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അഖിലേഷിന് തിരിച്ചറിവ് നഷ്ടപ്പെട്ടതായി മുലായം കുറ്റപ്പെടുത്തി.
യോഗത്തില്‍ അമര്‍സിംഗിന് പൂര്‍ണ പിന്തുണ നല്കിയ മുലായം സിംഗ് യാദവ് അഖിലേഷിനെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. അധികാരം തലയ്ക്ക് പിടിച്ച അഖിലേഷിന് എന്താണ് ചെയ്യുന്നതെന്ന ഒരു ധാരണയുമില്ലെന്ന് കുറ്റപ്പെടുത്തി. തെറ്റ് തിരുത്തി ശിവ്പാലിന് കൈകൊടുക്കൂവെന്ന് അഖിലേഷിനോട് മുലായം നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ അമര്‍ സിംഗുമായി അഖിലേഷ് ഒരുമിച്ചു പോകണമെന്നും മുലായം ആവശ്യപ്പെട്ടു.
എന്നാല്‍ അഖിലേഷ് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൈക്ക് ശിവ്പാല്‍ പിടിച്ചുവാങ്ങുകയും മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് വിളിച്ചു പറയുകയും ചെയ്തു. ഇതോടെ യോഗത്തില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് യോഗം ഒരു തീരുമാനവും എടുക്കാതെ പിരിയുകയും ചെയ്തു.
അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന് മുലായം വ്യക്തമാക്കി. ഇളയ സഹോദരനായ ശിവ്പാല്‍ യാദവിനെയും പാര്‍ട്ടിയില്‍ തിരിച്ചെത്തിയ അമര്‍ സിംഗിനെയും കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കായി ശിവ്പാല്‍ യാദവ് നടത്തിയ പരിശ്രമങ്ങളെ മറക്കാന്‍ സാധിക്കില്ല. അമര്‍ സിംഗിന്റെ തെറ്റുകള്‍ താന്‍ ക്ഷമിച്ചതാണ്. ഇരുവരുടേയും അധ്വാനത്തെ കാണാതിരിക്കാനാകില്ലെന്നും മുലായം പറഞ്ഞു.
പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഞാനൊരു ദുര്‍ബലനല്ലെന്നും യുവാക്കള്‍ തന്നോടൊപ്പമില്ലെന്ന് കരുതരുതെന്നും മുലായം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: