ബുന്ദേല്‍ഖണ്ഡ്: മുത്തലാക്ക് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപിയുടെ പ്രചാരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി.
മുസ്ലീം സ്ത്രീകളുടെ ജീവിതം മുത്തലാക്കിന്റെ പേരില്‍ നശിപ്പിക്കാന്‍ സാധിക്കില്ല. പരിഷ്കാരങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരും അത് എതിര്‍ക്കുന്നവരും തമ്മിലാണ് സംവാദം നടക്കേണ്ടത്. ഭരണഘടനയ്ക്ക് കീഴില്‍ മുസ്ലീം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കി നല്‍കേണ്ടത് സര്‍ക്കാരിന്റെയും രാജ്യത്തെ ജനങ്ങളുടെയും കടമയാണെന്നും മോദി പറഞ്ഞു.
മുത്തലാക്ക് പ്രശ്നത്തില്‍ വോട്ടു ബാങ്ക് രാഷ്ട്രീയം ഉപയോഗിക്കുന്നതിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചില പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കരുതെന്നാണ് ആലോചിക്കുന്നത്. ചാനല്‍ ചര്‍ച്ചകള്‍ പങ്കെടുക്കുന്നവര്‍ മുത്തലാക്കിനെ ഹിന്ദുമുസ്ലിം പ്രശ്നമാക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. മുസ്ലിം സമുദായത്തിലെ വിവാഹ മോചനത്തിനാണ് മുത്തലാക്ക് ഉപയോഗിക്കുന്നത്. മൂന്നു തവണ തലാക്ക് ചൊല്ലിയുള്ള ഏകപക്ഷീയമായ വിവാഹ മോചനം വലിയൊരു വിഭാഗം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയ്ക്കും, ബഹുജന്‍ സമാജ് പാര്‍ട്ടിയെയും മോദി തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശിനെ കൊള്ളയടിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം ഉത്തര്‍പ്രദേശിന്റെ വളര്‍ച്ചമാത്രമാണെന്നും മോദി വ്യക്തമാക്കി. ഭരണം കിട്ടുമ്പോള്‍ ഇരുകൂട്ടരും സംസ്ഥാന ഖജനാവില്‍ കൈയിട്ടുവാരും.
മുന്‍പ് ഭരണത്തിലിരുന്ന എതിരാളി നടത്തിയ കൊള്ളകള്ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യും. എസ്പി-ബിഎസ്പി, എസ്പി-ബിഎസ്പി എന്നിങ്ങനെ ഇരുകൂട്ടരും സംസ്ഥാനത്തിന്റെ ഭരണചക്രം മാറിമാറി കൈയാളുകയായിരുന്നു. ഇവരുടെ ഭരണകാലത്ത് സംസ്ഥാനം ഒരിക്കലും അതിന്റെ യഥാര്‍ഥ വികസനത്തിലേക്ക് എത്തിയിട്ടുമില്ല. ഇതില്കൂടൂതല് നിങ്ങള്‍ അനുഭവിക്കാന്‍ ഇനിയൊന്നുമില്ല – മോദി പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിലെ ഫലമെന്തെന്ന് ഇപ്പോള്‍ത്തന്നെ വ്യക്തമാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ആവര്‍ത്തിക്കും. അന്ന് ജനങ്ങള്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നല്‍കിയിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. സ്വര്‍ണം വിളയുന്ന നാടാണ് ബുണ്ടേല്ഖണ്ഡെന്നും മോദി പറഞ്ഞു. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല. ഇന്നും അവര്‍ അനീതി നേരിടുകയാണ്.
ബുണ്ടേല്‍ഖണ്ഡില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി പണം അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ നീക്കുപോക്കൊന്നും ഉണ്ടായില്ല.ഉത്തര്‍പ്രദേശ് നമ്മുടെ അമ്മയാണ്. ഈ അമ്മയെ കൊള്ളയടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കികൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: